അയ്മനം: പതിനൊന്നു മാസത്തെ അദ്ധ്വാനം അയ്മനം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് സമ്മാനിച്ചത് വിജയമധുരം. ഇപ്പോൾ ഇവിടുത്തെ സേനാംഗങ്ങളിൽ പ്രതിമാസം 18500 രൂപ വരെ പ്രതിഫലം ലഭിക്കുന്നവരുണ്ട്. ഇരുപതു വാർഡിലും ഓരോ ഹരിതസേനാംഗം വീതമാണുള്ളത്. ഒരു വാർഡിൽനിന്ന് ഒരു മാസം കുറഞ്ഞത് ഇരുപതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. പഞ്ചായത്തിൽ ആകെ ശേഖരിക്കുന്നത് എട്ടു ടണ്ണോളമാണ്.
ഈ കാലയളവിൽ യൂസർ ഫീ ഇനത്തിൽ മാത്രം 19.50 ലക്ഷം രൂപ ലഭിച്ചു. ഇതിൽ 17.50 ലക്ഷം രൂപ അംഗങ്ങൾക്ക് വേതനമായി നൽകി. ഇവർ മാസത്തിൽ 18 മുതൽ 25 ദിവസം വരെ ജോലി ചെയ്യുന്നു. വീടുകളിൽ നിന്നും ചെറിയ കടകളിൽ നിന്നും 50 രൂപ വീതവും വലിയ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയുമാണ് യൂസർ ഫീ ഇനത്തിൽ ഈടാക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനായി തുണി സഞ്ചി നിർമ്മാണവും സേനയുടെ പരിഗണനയിലുണ്ട്.
യൂസർ ഫീയായി ലഭിക്കുന്നതിൽ തൊഴിലാളികൾക്ക് പ്രതിഫലം നൽകിയശേഷമുള്ള തുക പദ്ധതി നടത്തിപ്പിനായി മാറ്റിവയ്ക്കുകയാണ്. ശമ്പളം പതിനായിരം രൂപയായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും അധികമായി കിട്ടുന്ന തുകയുടെ അൻപത് ശതമാനം ഇൻസെന്റീവായി അനുവദിക്കും. കഴിഞ്ഞ ഓണക്കാലത്ത് ആയിരം രൂപ ബോണസായി നൽകിയിരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന എം.സി.എഫ് യൂണിറ്റുകൾ കൂടി പ്രവർത്തനസജ്ജമാക്കുന്നതോടെ അജൈവ മാലിന്യ സംസ്‌ക്കരണ രംഗത്തും പുതു മാതൃക സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അയ്മനം ഗ്രാമപഞ്ചായത്ത്.