കോട്ടയം: ഇന്ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ജില്ലയ്ക്ക് ഒരുകുന്ന് പ്രതീക്ഷയുണ്ട്. സ്വന്തമായി ഒരു മന്ത്രിപോലുമില്ലാത്ത ജില്ലയെ സർക്കാർ കനിഞ്ഞ് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. കേന്ദ്രബഡ്ജറ്റിലുണ്ടായ ക്ഷീണം സംസ്ഥാന ബഡ്ജറ്റിലൂടെ തീർക്കുമെന്ന് ഇടതുപക്ഷ എം.എൽ.എമാർ പറയുന്നു. അതേ സമയം കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളും ഫയലിൽ ഉറങ്ങുകയാണ്. റബർ, നെൽ കർഷകരുടെ പ്രശ്നങ്ങളും വികസന പ്രശ്നങ്ങളും പരിഹരിക്കാൻ ഉതകുന്ന നിർദേശങ്ങൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

 പൂട്ടലിന്റെ വക്കിൽ

ട്രാവൻകൂർ സിമന്റ്‌സിന് 2017, 2018 ബഡ്ജറ്റുകളിൽ 10 കോടി രൂപ വീതം പ്രഖ്യാപിച്ചെങ്കിലും തുക ലഭിക്കാൻ വൈകിയത് പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച രണ്ടു കോടി രൂപ നൽകിയതുമില്ല. പ്രതിസന്ധിയിൽ നിന്നു പ്രതിസന്ധിയിലേക്കു മൂക്കുകുത്തുന്ന കമ്പനിക്ക് ഈ ബഡ്ജറ്റിൽ നല്ലൊരു തുക നീക്കിവച്ചാൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ.


 ബണ്ട് അടഞ്ഞു തന്നെ

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തണ്ണീർമുക്കം ബണ്ട് ഒരു വർഷത്തേയ്ക്കു പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു വയ്ക്കുമെന്നു പറഞ്ഞെങ്കിലും നടപ്പിലായില്ല. എ.സി. റോഡ്, എ.സി. കനാൽ നവീകരണവും ഇഴയുന്നു. കഴിഞ്ഞ തവണ 25 കോടി രൂപ അനുവദിച്ച മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ സംയോജന പദ്ധതി വിജയകരമായി മുന്നേറുന്നുണ്ട്. ഇക്കുറിയും പദ്ധതിക്ക് പണം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോ-ഓർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ പറഞ്ഞു.

പറക്കാൻ കൊതിച്ച്
വിമാനത്താവളങ്ങൾക്കുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുമെന്ന 2018ലെ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ആഹ്‌ളാദിച്ചെങ്കിലും കാര്യങ്ങൾക്ക് വേഗതയില്ല. ചെറുവള്ളി വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുമെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നുമായിരുന്നു പ്രതീക്ഷയെങ്കിലും നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. കഴിഞ്ഞ ബഡ്ജറ്റിൽ എരുമേലി ഇടത്താവളത്തിനു 19.49 കോടി രൂപ വകയിരുത്തിയെങ്കിലും വികസനം എങ്ങുമെത്തിയിട്ടില്ല. ഈ വർഷം സ്ഥലമേറ്റെടുപ്പെങ്കിലും പൂർത്തിയാക്കിയാൽ മാത്രമേ മറ്റ് അനുമതികൾ തേടാൻ കഴിയൂ.

 കണ്ണീരിലാണ് കർഷകർ

ഏതാനും വർഷങ്ങളായി റബറിന് താങ്ങുവിലയ്ക്കായി 500 കോടി രൂപ വകയിരുത്തുന്നുണ്ടെങ്കിലും മാസങ്ങളുടെ ബിൽ കുടിശികയാണ്. ഒരു വർഷം പോലും അനുവദിച്ച തുക പൂർണമായി നൽകാൻ കഴിഞ്ഞിട്ടില്ല. മൂന്നു വർഷം മുമ്പ് പ്രഖ്യാപിച്ച സിയാൽ മാതൃകയിലുള്ള റബർ വ്യവസായ പാർക്കിന്റെ പ്രാരംഭ പ്രവർത്തനം പോലുമായില്ല. റബർ കമ്പനിയ്ക്കു സ്ഥലലഭ്യതയാണ് തടസം. സ്ഥലം കണ്ടെത്താൻ കിൻഫ്രയെ ചുമതലപ്പെടുത്തിയതായി കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. ചങ്ങനാശേരിയിൽ റബർ ഇൻകുബേഷൻ സെന്റർ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ല

 വികസനം കൊതിച്ച്

കുമരകം മുതൽ ഇല്ലിക്കല്ല് വരെ നീണ്ടു കിടക്കുന്ന ടൂറിസം മേഖലയുടെ വികസനത്തിന് എത്ര രൂപ നീക്കിവയ്ക്കുമെന്നാണ് ഉറ്റുനോക്കുന്നത്. കുമരകം വികസനം, ടൂറിസം സർക്യൂട്ട് തുടങ്ങി നിരവധി പദ്ധതികൾ പ്രതീക്ഷിക്കുന്നുണ്ട്.