കോട്ടയം: വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് എക്‌സൈസ് പിടിയിൽ. വേളൂർ കണ്ണാട്ട് വീട്ടിൽ സെനാഫറിനെയാണ് (25) കഞ്ചാവ് ചെടി സഹിതം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ എസ്. മോഹനൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വേളൂർ തിരുവാതുക്കൽ ഭാഗങ്ങളിൽ കഞ്ചാവുമാഫിയ തമ്പടിച്ചതായി എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് എക്‌സൈസ് സംഘം പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
ദിവസങ്ങളോളമായി ഇയാളെ എക്‌സൈസ് സംഘം നിരീക്ഷണം നടത്തി വരികയായിരുന്നു. മുൻപ് കഞ്ചാവ് കൈമാറാനുള്ള ശ്രമത്തിനിടെ ഇയാളെ പിടികൂടാൻ എക്‌സൈസ് ശ്രമിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഇയാൾ രക്ഷപെടുകയായിരുന്നു. പിന്നീട്, പത്തു ഗ്രാം കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടയിലും ഇയാളെ പിടികൂടിയിരുന്നു. പ്രതി കഞ്ചാവ് വിതരണം ചെയ്യുന്ന പത്തിലേറെ യുവാക്കളെ ചോദ്യം ചെയ്‌തതോടെയാണ് ഇയാളുടെ വീട്ടുപരിസരത്ത് കഞ്ചാവ് വളർത്തുന്നതായി വിവരം ലഭിച്ചത്. തുടർന്ന്, വീട്ടിൽ എത്തിയ എക്സൈസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. മറ്റുള്ളവർ തിരിച്ചറിയാതിരിക്കുവാൻ മറ്റ് ചെടികളുടെ ഇടയ്ക്കാണ് ചെടി വളർത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു. റെയ്ഡിൽ എക്‌സൈസ് റേഞ്ച് ഇൻസ്‌പക്‌ടർ അജി രാജ്. ആർ, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്‌ണ കുമാർ എ., ടി.എസ് സുരേഷ്, ബിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിഫി ജേക്കബ്, അനൂപ് വിജയൻ, ശ്യാംകുമാർ പി.എസ്, ധനുരാജ് എന്നിവർ നേതൃത്വം നൽകി.