കോട്ടയം: ടിബി റോഡിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു. ടി.ബി റോഡിൽ തിരുനക്കര മൈതാനം മുതൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വരെയുള്ള ഭാഗത്താണ് വൈകിട്ട് ആറു മണി മുതൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഫസ്റ്റ്ഷോയ്‌ക്കും, സെക്കൻഡ് ഷോയ്‌ക്കും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തേയ്‌ക്കുള്ള തിയേറ്ററിലേയ്‌ക്കു പ്രേക്ഷകർ കൂട്ടത്തോടെ എത്തുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കിയില്ലെങ്കിൽ റോഡ് ഉപരോധ സമരം അടക്കമുള്ള നടപടികളിലേയ്‌ക്കു കടക്കാൻ ഒരുങ്ങുകയാണ് വ്യാപാരികൾ. പുതിയ സിനിമകൾ റിലീസ് ചെയ്യുമ്പോഴാണ് ടി.ബി റോഡിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. തിയറ്ററിലേയ്‌ക്കു കയറാനായി എത്തുന്ന വാഹനങ്ങളുടെ നീണ്ട നിര പലപ്പോഴും ചന്തക്കുള്ളിലെ റോഡ് വരെ എത്തും. ടിബി റോഡിലെ കടകളുടെ മുന്നിലാണ് ഇത്തരത്തിൽ വാഹനങ്ങളുടെ നിര നീണ്ടു കിടക്കുന്നത്. ഇതോടെ ഈ വ്യാപാരസ്ഥാപനങ്ങളിലേയ്‌ക്കു ആളുകൾ കയറാത്ത സാഹചര്യം ഉണ്ടാകും. ഇത് കൂടാതെയാണ് ടിബി റോഡിൽ കാൽനട പോലും ഈ വാഹന നിര തീർത്തും, ദുഷ്കരമാക്കിയിരിക്കുന്നത്. തിയേറ്ററിലേയ്‌ക്കു വരുന്ന വാഹനങ്ങളുടെ നിര നീണ്ടാലും നടപടിയെടുക്കാത്ത പൊലീസ്, കച്ചവട സാധനങ്ങൾക്കു മുന്നിൽ നിറുത്തുന്ന വാഹനങ്ങൾക്കെതിരെ പെറ്റിക്കേസ് ചുമത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

പരിഹാരം നിർദേശിച്ച് വ്യാപാരികൾ

തീയറ്ററിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് ഫസ്റ്റ്ഷോയ്‌ക്കും സെക്കൻഡ് ഷോയ്‌ക്കുമാണ്. ഈ സമയത്ത് കാറുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ എം.എൽ റോഡ് വഴി തീയറ്ററിലേയ്‌ക്കു കയറ്റിവിടണമെന്നാണ് വ്യാപാരികൾ നിർദേശിക്കുന്നത്. വൈകിട്ട് നാലു മണിയ്‌ക്കു ശേഷം മാർക്കറ്റിൽ കാര്യമായ തിരക്കില്ല. ഈ സമയത്ത് വാഹനങ്ങൾ കടത്തിവിട്ടാൽ ഗതാഗതക്കുരുക്ക് ഉണ്ടാകില്ല. ഇത് വഴി ടി.ബി റോഡിലെ കുരുക്കും ഒഴിവാക്കാൻ സാധിക്കും.

വ്യാപാരം തകരും

വ്യാപാരം തകരുന്ന സാഹചര്യമാണ് നിലവിൽ ടി.ബി റോഡിലുള്ളത്. ഈ സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് കൂടി ഉണ്ടാകുന്നത് വ്യാപാരികൾക്ക് വൻ തിരിച്ചടിയാകും.

പി.ബി ഗിരീഷ്

സെക്രട്ടറി

ടി.ബി റോഡ് മർച്ചൻസ് അസോസിയേഷൻ