പാലാ : തോട്ടം-പുരയിടം പ്രതിസന്ധി പരിഹരിക്കാൻ നാളെ പാലായിൽ അദാലത്ത് നടത്തുമെന്ന് മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു. രാവിലെ 9 മുതൽ പാലാ കത്തീഡ്രൽപള്ളി പാരീഷ് ഹാളിലാണ് അദാലത്ത്. വർഷങ്ങളായി ആയിരക്കണക്കിന് പേരാണ് തോട്ടം പുരയിടം പ്രതിസന്ധി മൂലം ബുദ്ധിമുട്ടിൽ കഴിഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് നിരവധി കർഷകരാണ് എം.എൽ.എയ്ക്ക് നിവേദനം നൽകിയത്. തുടർന്ന് വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. മുഖ്യമന്ത്രി, റവന്യുമന്ത്രി എന്നിവരുമായുള്ള ചർച്ചയിലാണ് പ്രശ്‌ന പരിഹാരത്തിന് വഴിതെളിഞ്ഞത്. ഇത് പ്രകാരം റീസർവേ നടപടികളെത്തുടർന്ന് തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയ പുരയിടങ്ങളെ പുരയിടമായി പുന:ക്രമീകരിക്കും. പുരയിടമായി മാറ്റിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഉടമകൾക്ക് അദാലത്തിൽ നൽകും. ഇത് ബാങ്കിംഗ് ഉൾപ്പെടെ കാര്യങ്ങൾക്ക് വിനിയോഗിക്കാനാകും. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമായ തിരുത്തലുകൾ വരുത്തി ബി.ടി.ആറിൽ ഉൾപ്പെടുത്തും. മിച്ചഭൂമി നിയമപ്രകാരം തോട്ടം മുറിച്ച് വാങ്ങിച്ചവരുടെ പ്രശ്‌നം പിന്നീട് വിശദമായി പരിശോധിച്ച് പരിഗണിക്കുമെന്നും എം.എൽ.എ പറഞ്ഞു. അദാലത്തിൽ എം.എൽ.എമാരായ മാണി സി.കാപ്പൻ, പി.സിജോർജ്, മോൻസ് ജോസഫ്, എൻ.ജയരാജ്, ജില്ലാ കളക്ടർ പി.കെ.സുധീർബാബു തുടങ്ങിയവർ പങ്കെടുക്കും.