അടിമാലി: കാട്ടിറച്ചിയുണ്ടെന്ന സംശയത്തിന്റെ പേരിൽ വനപാലക സംഘം വീട്ടിൽ പരിശോധന നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ആദിവാസി കുടുംബത്തിന്റെ പരാതി. അടിമാലി ചൂരക്കട്ടൻ ആദിവാസി കോളനിയിലെ മന്നാൻ വിഭാഗത്തിൽപ്പെട്ട കുടുംബമാണ് ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കുമടക്കം പരാതി സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഒമ്പതിന് വൈകിട്ട് നാലിന് അടിമാലി ചിന്നപ്പാറക്കുടിയിലെ തങ്ങളുടെ വീട്ടിൽ അഞ്ചംഗ വനപാലക സംഘം കാട്ടിറച്ചിയുണ്ടെന്ന സംശയത്തിന്റെ പേരിൽ പരിശോധനയ്‌ക്കെത്തിയെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നുമാണ് പരാതി. സംഭവ സമയത്ത് വീട്ടിൽ സ്ത്രീകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വനിത ഉദ്യോഗസ്ഥരുടെ അഭാവത്തിൽ സംഘം വീട്ടിനുള്ളിൽ പരിശോധന നടത്തിയതായും കുടുംബത്തിന് ആക്ഷേപമുണ്ട്. കറിവച്ചിരുന്ന കോഴിയിറച്ചിയും കുടംപുളി രസവും തിരച്ചിൽ സംഘം ഭക്ഷണയോഗ്യമല്ലാതാക്കി. കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അതേ സമയം പരാതിക്കാരായ കുടുംബത്തിലെ ഒരംഗം മുമ്പ് കാട്ടിറച്ചിയുമായി ബന്ധപ്പെട്ട കേസിലകപ്പെട്ടിട്ടുണ്ടെന്നും ഈ കേസുമായി ബന്ധപ്പെട്ടാണ് വീട്ടിൽ പരിശോധന നടത്തിയതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിക്കാരുടെ മറ്റ് ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.