പാലാ: നഗരസഭയിലെ അംഗനവാടി ജീവനക്കാരെ ളാലം ബ്ളോക്ക് ഐ.സി.ഡി.എസ് അധികാരികൾ നിലത്തിരുത്തി അപമാനിച്ച സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ പാലാ നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേരും. കേരളകൗമുദി ഫ്ളാഷ് ഇന്നലെ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, റോയ് ഫ്രാൻസിസ്,പ്രസാദ് പെരുമ്പള്ളി, ജിജി ജോണി, സുഷമ രഘു,സിജി പ്രസാദ് എന്നിവർ ചേർന്ന് അടിയന്തര കൗൺസിൽ യോഗം വിളിക്കാൻ ചെയർപേഴ്സണ് കത്ത് നൽകിയത്.
അതേ സമയം, സംഭവം വിവാദമായതോടെ ജീവനക്കാരെ കൈയിലെടുത്ത് എങ്ങനെയും പ്രശ്നത്തിൽ നിന്ന് തലയൂരാൻ ഐ.സി.ഡി.എസ് അധികാരികൾ തിരിക്കിട്ട നീക്കം തുടങ്ങി. നഗരസഭയിലെ അംഗൻവാടി ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് നഗരസഭാ അധികാരികളും ഐ.സി.ഡി.എസ് അധികൃതരും തമ്മിൽ തർക്കം ഉടലെടുത്തത്. ഇതേ തുടർന്നാണ് അംഗനവാടി ജീവനക്കാർക്ക് സമ്മേളനം നടത്താൻ നഗരസഭ ഹാൾ വിട്ട് നൽകാതിരുന്നതും തുടർന്ന് ബ്ളോക്ക് ഹാളിൽ സമ്മേളനം നടത്തിയതും. ഇവിടെ പരിശീലനത്തിനെത്തിയ നഗരസഭയിലെ അംഗനവാടി ജീവനക്കാരെ നിലത്തിരുത്തിയെന്നാണ് ആക്ഷേപം.