തിരുവല്ല: പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെപ്പം ഒളിച്ചോടിയ യുവതിയും കാമുകനും റിമാൻഡിൽ. നെല്ലാട് പാലയ്ക്കലോടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂർ കുറവൻകുഴി ആലങ്കോട്ട് വീട്ടിൽ അമ്പിളി (31), അയിരൂർ പ്ലാങ്കമൺ വെള്ളിയറ പനച്ചിയ്ക്കൽ വീട്ടിൽ നിധീഷ് മോൻ (27) എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്.

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പ്രേരണാ കുറ്റത്തിനും മക്കളെ ഉപക്ഷിച്ച് നാടുവിടാൻ യുവതിക്ക് സഹായമൊരുക്കിയതിനുമാണ് യുവാവിന്റെ പേരിൽ കേസ് ചാർജ് ചെയ്തത്.

14, 12 വയസുള്ള രണ്ട് ആൺകുട്ടികളുടെ മാതാവാണ് അമ്പിളി. കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലെന്ന് കാട്ടി അമ്പിളിയുടെ ഭർത്താവ് സനൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ അമ്പിളിയെയും സുധീഷിനെയും തിരുപ്പൂരിൽ കണ്ടെത്തി. തുടർന്ന് ഇരുവരെയും ഫോണിൽ ബന്ധപ്പെട്ട് തിരുവല്ല സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പാെലീസിന്റെ നിർദേശ പ്രകാരം നാട്ടിലെത്തിയ ഇരുവരും സ്‌റ്റേഷനിൽ ഹാജരാകാതെ വീണ്ടും മുങ്ങി. തുടർന്ന് ഇന്നലെ രാവിലെ 11ന് സുധീഷിന്റെ പ്ലാങ്കമണ്ണിലെ വീട്ടിൽ നിന്ന് ഇരുവരെയും തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.