കോട്ടയം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ നികുതി പിരിവ് എങ്ങുമെത്തിയില്ല. നടപ്പുസാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസത്തോളം മാത്രമുള്ളപ്പോൾ ഒറ്റ തദ്ദേശ സ്ഥാപനവും പകുതി പോലും നികുതി പിരിച്ചിട്ടില്ല. പഞ്ചായത്തുകൾ അദാലത്തിലൂടെ നികുതി പിരിവ് ഊർജിതമാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു രൂപ പോലും നികുതി പിരിച്ചിച്ചിട്ടില്ലാത്ത നഗരസഭകളുണ്ട്. ഉദ്യോഗസ്ഥർ ജാഗ്രത കാണിക്കാത്തതാണ് നികുതിപിരിവ് അടപടലേ പാളാൻ കാരണം.

73 പഞ്ചായത്തുകളും ആറ് നഗരസഭകളും ചേർന്ന് 96.24 കോടി രൂപയാണ് നികുതിയിനത്തിൽ പിരിക്കേണ്ടത്. എന്നാൽ പിരിച്ചത് 33.05 കോടി. അടുത്തമാസം 31നുള്ളിൽ 63.15 കോടി രൂപ പിരിച്ചെടുക്കണം. പഞ്ചായത്തുകൾ നികുതി പിരിവിൽ കാര്യക്ഷമമാണെങ്കിൽ നഗരസഭകൾ നന്നായി ഉഴപ്പുന്നുണ്ട്. അവലോകനങ്ങളും മറ്റും കുറഞ്ഞതും നികുതി പിരിവിൽ ഉഴപ്പാൻ ഉദ്യോഗസ്ഥർക്ക് താങ്ങായി. കോട്ടയം, വൈക്കം, ഈരാറ്റുപേട്ട നഗരസഭകൾ സംപൂജ്യരാണ്. നഗരസഭകൾ എല്ലാം കൂടി 49.21 കോടി രൂപ പിരിക്കേണ്ടപ്പോൾ ഇതുവരെ കിട്ടിയത് വെറും 2.39 കോടി മാത്രം. അതേസമയം പഞ്ചായത്തുകൾക്ക് 47.03 കോടി രൂപയാണ് നികുതിയിനത്തിൽ ലഭിക്കേണ്ടത്. 30.66 രൂപയും പിരിച്ചിട്ടുണ്ട്. 16.34 കോടി രൂപയാണ് ബാക്കിയുള്ളത്.

നികുതിയിങ്ങനെ

വിനോദം, കെട്ടിടം, തൊഴിൽ എന്നീ ഇനങ്ങളിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ നികുതി.

ഉഴപ്പി നഗരസഭകൾ

 കോട്ടയം: ആകെ നികുതി: 23.85 കോടി, പിരിച്ചത് 0

 വൈക്കം: ആകെ നികുതി: 1.13 കോടി, പിരിച്ചത് 0

 ഈരാറ്റുപേട്ട: ആകെ നികുതി : 5.84 കോടി, പിരിച്ചത് 0

 ചങ്ങനാശേരി: ആകെ നികുതി: 11.8 കോടി, പിരിച്ചത് 1.73 കോടി

 ഏറ്റുമാനൂർ: ആകെ നികുതി: 61 ലക്ഷം, പിരിച്ചത് 6 ലക്ഷം

 പാല: ആകെ നികുതി: 5.98 കോടി, പിരിച്ചത് 60 ലക്ഷം