തലയോലപ്പറമ്പ്:ആറ്റുതിരം പുഴയിലേക്ക് ഇടിഞ്ഞ് താണതിനെ തുടർന്ന് റോഡ് തകർന്ന് യാത്രാ ദുരിതമായി മാറിയ പാലാംകടവ് താഴപ്പള്ളി വെട്ടിക്കാട്ട് മുക്ക് റോഡിലെ താഴപ്പള്ളി ഭാഗത്തെ സംരക്ഷണഭിത്തി നിർമ്മാണം പുരോഗമിക്കുന്നു. 2016 ജൂൺ 8 നാണ് പാലംകടവ് താഴപ്പള്ളി ആറ്റുതീരവും അനുബന്ധ റോഡും മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. റോഡരികിലെ കൂറ്റൻ തണൽ മരം പുഴയിലേക്ക് കടപുഴകി വീണതിനെ തുടർന്ന് 2013 ൽ പ്രധാൻമന്ത്രി ഗ്രാമീണ സധക്ക് യോജനാ പദ്ധതി പ്രകാരം നിർമ്മിച്ച വടയാർ നമ്പ്യാകുളം റോഡിന്റെ 200 മീറ്ററോളം ഭാഗം പുഴയിലേയ്ക്ക് താണത്.റോഡിന്റെ വീതി കുറഞ്ഞ് കുണ്ടും കുഴിയുമായതോടെ ഇതുവഴിയുള്ള യാത്ര ഏറെ ദുരിതം പൂർണ്ണവും അപകടകരവുമായി മാറുകയായിരുന്നു.അഞ്ച് വർഷം ഗ്യാരണ്ടി ഉണ്ടായിരുന്നിട്ടും റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ യതൊരു നടപടി സ്വീകരിച്ചിരുന്നില്ല. പിന്നീട് തെങ്ങിൻ കുറ്റികൾ താഴ്ത്തി മണൽചാക്കുകൾ നിരത്തിയാണ് റോഡ് പുഴയിലേക്ക് കൂടുതൽ ഇടിയുന്നത് തടഞ്ഞത്. കയർ ഭൂവസ്ത്രം വിരിച്ച് റോഡിലെ പുഴയോടു ചേർന്ന ഭാഗം ബലപ്പെടുത്തുന്നതിന് രണ്ട് വർഷം മുൻപ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചെങ്കിലും പുഴയോരത്ത് കരിങ്കൽ സംരക്ഷണ ഭിത്തി കെട്ടി കോൺക്രീറ്റ് ചെയതില്ലെങ്കിൽ റോഡ് വീണ്ടും ഇടിയാൻ സാദ്ധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തലയോലപ്പറമ്പിൽ നിന്നു വെട്ടിക്കാട്ടു മുക്കിലെത്താനുള്ള എളുപ്പമാർഗ മാണിതെന്നതിനാൽ ഈ റോഡിൽ വാഹനങ്ങളുടെതിരക്കുമേറെയാണ്.ഇതിനിടെയാണ് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്ന റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മി ക്കുന്നതിന് ഒരു കോടി രൂപ ഇറിഗേഷൻ വകുപ്പിൽ നിന്നും ആറ് മാസം മുൻപ് അനുവദിച്ചത്. 225 മീറ്റർ നീളത്തിൽ റോഡ് നിരപ്പിൽ താഴെ നിന്നും കരിങ്കൽ ഭിത്തി കെട്ടി ഉയർത്തുന്നതിനാണ് തുക അനുവദിച്ചത്. സംരക്ഷണ ഭിത്തി കെട്ടുന്നതിന് മുന്നോടിയായി തെങ്ങിൻ കുറ്റികൾ കണ്ട് പുഴയിൽ ഏരി താഴ്ത്തിയതിന് ശേഷം നൂറ് കണക്കിന് ലോഡ്കരിങ്കൽ പുഴയിൽ ജെബ്ബ് ചെയ്താണ് സംരക്ഷണഭിത്തി ബലപ്പെടുത്തുന്നത്.വർഷം മൂന്നര കഴിഞ്ഞെങ്കിലും ദുരിത യാത്രക്ക് പരിഹാരമാകുമെന്ന ആശ്വസത്തിലാണ് ഇപ്പോൾ പ്രദേശവാസികൾ. തലയോലപറമ്പിൽ നിന്ന് പാലാംകടവ് വഴി വെട്ടിക്കാട്ടുമുക്ക്, വെള്ളൂർ ഭാഗങ്ങളിലേയ്ക്കു പോകുന്നവർക്കുള്ള എളുപ്പമാർഗമായ റോഡ് സംരക്ഷണഭിത്തി കെട്ടി നിർമ്മാണം പൂർത്തിയാക്കി ടാഗിംഗ് നടത്തുന്നതോടെ യാത്രാദുരിതത്തിന് പരിഹാരമാകും.
റോഡ് നിർമ്മിച്ചത്: 2013 ൽ പ്രധാൻമന്ത്രി ഗ്രാമീണ സധക്ക് യോജനാ പദ്ധതി പ്രകാരം റോഡ് നിർമ്മിച്ചു
റോഡ് തകർന്നത്: 2016 ജൂൺ 8 നാണ് പാലംകടവ് താഴപ്പള്ളി ആറ്റുതീരവും അനുബന്ധ റോഡും മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്ന്നത്.
തുക അനുവദിച്ചത്: റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മി ക്കുന്നതിന് ഒരു കോടി രൂപ ഇറിഗേഷൻ വകുപ്പിൽ നിന്നും ആറ് മാസം മുൻപ് അനുവദിച്ചു. 225 മീറ്റർ നീളത്തിൽ റോഡ് നിരപ്പിൽ താഴെ നിന്നും കരിങ്കൽ ഭിത്തി കെട്ടി ഉയർത്തുന്നതിനാണ് തുക അനുവദിച്ചത്.