കോട്ടയം: ആത്മയുടെ നേതൃത്വത്തിലുള്ള ആറാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇക്കുറി പ്രദർശിപ്പിക്കുന്നത് സെൻസർ ചെയ്യാത്ത പതിനഞ്ചു വിദേശ സിനിമകൾ. 300 രൂപ ഡെലിഗേറ്റ് പാസിനായി നൽകിയാൽ അഞ്ചു ദിവസം കൊണ്ട് ഇവ അനശ്വര തിയേറ്ററിൽ കാണാം. ഓസ്‌കാർ പുരസ്‌കാരം നേടിയ കൊറിയൻ സിനിമയായ പാരസൈറ്റിനെ കൂടാതെ അഫ്ഗാനിസ്ഥാൻ, ഖസാഖിസ്ഥാൻ, ബെൽജിയം, ഫ്രാൻസ്, അൽജീരിയ, ജപ്പാൻ, ദക്ഷിണ ആഫ്രിക്ക, യു.കെ, മാസിഡോണിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് പ്രദർശനത്തിനായി എത്തുന്നത്.
ചലച്ചിത്ര മേള 21 ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 21 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സംവിധായകരായ സിബി മലയിൽ, ബീനാ പോൾ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം പാരസൈറ്റ് പ്രദർശിപ്പിക്കും.
ചലച്ചിത്ര മേളയുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ ചലച്ചിത്ര പ്രതിഭകൾ കോട്ടയത്തെത്തും. ഓപ്പൺ ഫോറത്തിൽ വിവിധ സംവിധായകരും താരങ്ങളും ചർച്ചകളുടെ ഭാഗമാകും. 22 ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് പങ്കെടുക്കും. 25 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഷാങ്ഹായ് ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ വെയിൽ മരങ്ങളുടെ സംവിധായകൻ ഡോ.ബിജുവും, നിർമ്മാതാവ് ബേബി മാത്യു സോമതീരവും, ചിത്രത്തിലെ പ്രധാന താരങ്ങളായ ഇന്ദ്രൻസും, മാസ്റ്റർ ഗോവർധനും എത്തും. എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയാവും. മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം അനശ്വര തിയേറ്ററിൽ രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ നടക്കും.
സിനിമകൾ:
പാരസൈറ്റ് (കൊറിയ), ഫിയേലാസ് ചൈൽഡ് (ദക്ഷിണ ആഫ്രിക്ക), ആഡൽട്ട് ഇൻ ദ റൂം (ഫ്രാൻസ് , ഗ്രീസ്), ഡീപ്പ് വെൽ (ഖസാക്കിസ്ഥാൻ), ഡോർ ലോക്ക് (കൊറിയ), ഹൈഫ സ്ട്രീറ്റ് (ഇറാഖ് , ഖത്തർ), ഹാവ, മരിയം, ഐഷ (അഫ്ഗാൻ ), ഇറ്റ് മസ്റ്റ് ബി ഹെവൻ (ഫ്രാൻസ്, ഖത്തർ, ജർമ്മനി, കാനഡ, ടർക്കി, പാലസ്തീൻ), മൈ ന്യൂഡിറ്റി മീൻസ് നത്തിംഗ് (ഫ്രാൻസ്), കാമിലി (ഫ്രാൻസ്, സെൻട്രൽ അഫ്രിക്കൻ റിപ്പബ്ലിക്ക്), ഗോഡ് എക്‌സിസ്റ്റ് , ഹേർ നെയിം ഇസ് പെട്രേൂണിയ (റിപ്പബ്ലിക്ക് ഒഫ് മാസിഡോണിയ, ക്രൊയേഷ്യ), ബ്യൂർണിംഗ് (കൊറിയ, ജപ്പാൻ), പാപ്പിച്ച (ഫ്രാൻസ്, അൽജീരിയ ), യങ്ങ് അഹമ്മദ് (ബെൽജിയം ഫ്രാൻസ്), നോ ഫാദർ ഇൻ കാശ്മീർ (ഇന്ത്യ, യുകെ).