കോട്ടയം : കെ.എം മാണിയും , ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരിയും പുതിയ തലമുറയ്ക്ക് പാഠം ആകേണ്ട ആളുകളാണെന്ന് മിസോറാം ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. സൗഹൃദബന്ധങ്ങളാണ് മനുഷ്യജീവിതത്തിന്റെ മൂല്യം. ഇത് മനസിലാക്കിയവരാണ് ഇരുവരും.സഭയുടെ ചട്ടക്കൂടുകൾ ലംഘിക്കാതെ അതിനും അപ്പുറത്തേയക്ക് വളരാൻ കുര്യാക്കോസ് കുന്നശേരിക്ക് സാധിച്ചു. തത്വശാസ്ത്രത്തിന്റെ കടുംപിടിത്തം ഇല്ലാതെ സമൂഹത്തിനും മനുഷ്യനും വേണ്ടി മാണി നിലകൊണ്ടു. നന്മയുള്ള രാഷ്ട്രീയ മുഖമായിരുന്നു മാണിയുടേത് എന്നും അദ്ദേഹം പറഞ്ഞു. ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മികച്ച പൊതുപ്രവർത്തകനുള്ള മരണാനന്തര ബഹുമതിയായി കെ.എം മാണിയ്ക്ക് ലഭിച്ച അവാർഡ് ഭാര്യ കുട്ടിയമ്മ ഏറ്റുവാങ്ങി. ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ ചെയർമാനും കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
സി.വി ആനന്ദബോസ് അനുസ്മരണ പ്രഭാഷണം നടത്തി. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ കുര്യൻ , എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , കെ.സുരേഷ് കുറുപ്പ്, ട്രസ്റ്റ് അംഗം ടി.പി ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റി ജോയി ജോസഫ് കൊടിയന്തറ പി.എസ് ശ്രീധരൻ പിള്ളയ്ക്കും, ട്രസ്റ്റി രമണി ടീച്ചർ സി.വി ആനന്ദ ബോസിനും ഉപഹാരം സമ്മാനിച്ചു. ജോസ് കെ മാണി എം.പി മറുപടി പ്രസംഗം നടത്തി. ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി തോമസ് ചാഴികാടൻ എം.പി സ്വാഗതവും, മോൻസ് ജോസഫ് എം.എൽ.എ നന്ദിയും പറഞ്ഞു.