ഈരാറ്റുപേട്ട : നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്‌ക്കാരങ്ങളുടെ ഭാഗമായുള്ള ട്രയൽറൺ 25 നും 26നും നടക്കും. രാവിലെ 8 മുതൽ 11 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെയുമാണ് സമയം. ട്രയൽറണ്ണിന് ജനപ്രതിനിധികൾ, പൊലീസ്, മോട്ടോർവാഹനവകുപ്പ്, സ്റ്റുഡന്റ്‌സ് പൊലീസ്, എൻ.സി.സി എന്നിവർ നേതൃത്വം നൽകും. ട്രാഫിക്ക് ഉപദേശക സമിതി യോഗത്തിൽ നഗരസഭ ചെയർമാൻ വി.എം.സിറാജ്, ഡെപ്യൂട്ടി തഹസിൽദാർ ഷാജി ജോസഫ്, ഈരാറ്റുപേട്ട എസ്.ഐ അനുരാഗ്, ജോയിന്റ് ആർ.ടി.ഒ ഷിബു, പൊതുമരാമത്ത് വകുപ്പ് അസി എൻജിനിയർ അനു എന്നിവർ പങ്കെടുത്തു.

പരിഷ്ക്കാരങ്ങളിങ്ങനെ

മാർക്കറ്റ് റോഡിൽ നിന്ന് കുരിക്കൾ നഗറിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല

ചെറു വാഹനങ്ങൾ പടിപ്പുരക്കൽ ലിങ്ക് റോഡ് വഴിയും വലിയവ ആർ.എച്ച്.എം ജംഗ്ഷൻ വഴിയും മെയിൻ റോഡുകളിലേക്ക് പ്രവേശിക്കണം

തെക്കേക്കര കോസ് വേയിൽ നിന്നുള്ള വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞ് സെൻട്രൽ ജംഗ്ഷൻ ചുറ്റിമാത്രം മാർക്കറ്റ് റോഡിലേക്കും പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തേക്കും പോകണം

കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് വരുന്ന പ്രൈവറ്റ് ബസുകൾ പാറനാനി ആർക്കേഡിന്റെ മുന്നിൽ നിറുത്തി ആളെയിറക്കണം

തൊടുപുഴ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ നടയ്ക്കൽ കോസ് വേ എം.ഇ.എസ് ജംഗ്ഷൻ ചുറ്റി സ്റ്റാൻഡിലേക്ക് പോകണം

കുരിക്കൾ നഗറിനു മുന്നിലുള്ള സ്റ്റോപ്പിലെ ബസുകളുടെ അനധികൃത പാർക്കിംഗും ഓട്ടോറിക്ഷകളുടെ കറക്കവും നിരോധിക്കും

കോടതി റോഡിലെ അനധികൃത പാർക്കിംഗും സെൻട്രൽ ജംഗ്ഷനിലെ അനധികൃത ഓട്ടോ പാർക്കിംഗും ഒഴിവാക്കും

 സി.സി.ടി.വി കാമറകൾ

ട്രയൽറണ്ണിന് ശേഷം വ്യാപാരികളുടെ സഹകരണത്തോടെ കുരിക്കൾ നഗർ, സെൻട്രൽ ജംഗ്ഷൻ, പി.ബി സ്റ്റാൻഡ്, അരുവിത്തുറ ജംഗ്ഷൻ എന്നിവിടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും.

നഗരത്തിരക്കിന്റെ പീക്ക് ടൈമിൽ നടത്തുന്ന ട്രയൽറണ്ണിലൂടെ ക്രമീകരണങ്ങളുടെ ഫലമറിയാമെന്നും ഇതിന്റെ കൂടി അടിസ്ഥാനത്തിൽ നഗരത്തിൽ ട്രാഫിക് പരിഷ്‌ക്കാരം നടപ്പാക്കും

വി.എം.സിറാജ്, നഗരസഭാ ചെയർമാൻ