
ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശർമ സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. നിർഭയ കേസിലെ പ്രതികളുടെ രണ്ടാമത്തെ ദയാ ഹർജിയാണ് രാഷ്ട്രപതി തള്ളുന്നത്. പ്രതിയായ മുകേഷ് കുമാർ സിംഗാണ് മുൻപ് ഹർജി സമർപ്പിച്ചിരുന്നത്.
കേസിലെ നാല് പ്രതികളെയും ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിൽ ഡൽഹി പാട്യാല കോടതി വധശിക്ഷ സ്റ്റേ ചെയ്തു. അഡീഷണൽ സെഷൻസ് ജഡ്ജ് ധർമേദ്ര റാണയുടെതാണ് ഇടക്കാല ഉത്തരവ്.
മറ്റു രണ്ട് പ്രതികളായ അക്ഷയ് കുമാറിനും പവൻ ഗുപ്തയ്ക്കും ദയാഹർജി നൽകാൻ ഇനിയും അവസരമുണ്ട്. എന്നാൽ ഇതിനോടകം തന്നെ തിരുത്തൽ ഹർജിയും, ദയാ ഹർജിയും തള്ളിയ മുകേഷ് സിംഗിന് ഇനി മറ്റൊരു അവസരമില്ല. ഓരേ സമയത്ത് ചെയ്ത സമാന സ്വഭാവമുള്ള കുറ്റത്തിന് ഒരുമിച്ച് ശിക്ഷ നൽകിയാൽ മതിയെന്ന സുപ്രീംകോടതി വിധിയുള്ളതിനാൽ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളാനാണ് സാധ്യത.