മുംബയ്: പൗരത്വ നിയമത്തിനെതിരെ മുംബയ് കളക്ടീവ് എന്ന സംഘടന നടത്തുന്ന പരിപാടിയിൽ പ്രസംഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നു. ഞായറാഴ്ച മുംബയ് നരിമാൻ പോയിന്റിലെ വൈ.ബി ചവാൻ സെന്ററിൽ നടക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു കൊണ്ട് സംഘാടകർ രംഗത്തെത്തി.
മുംബയ് നഗരം പിണറായി വിജയനെ സ്വാഗതം ചെയ്യുന്നു. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ സമ്മതിച്ച മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും സംഘാടർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും എതിർക്കുന്നതില്‍ മുന്നിൽ നിൽക്കുന്നത് കേരളമാണ്. സി.എ.എയും എൻ.ആർ.സിയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാറാണ് കേരളത്തിലേത്. ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾക്കെതിരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ നിലപാട് ആയിരക്കണക്കിനാളുകൾക്ക് പ്രചോദനമാണ്. സി.എ.എ, എൻ.ആർ.സി വിരുദ്ധ പോരാട്ടത്തിന് കേരളമാണ് മുന്നിൽ നിന്ന് നയിക്കുന്നത്. ജനജീവിത നിലവാരത്തിലും കേരളം രാജ്യത്തെ മുന്നിൽ നിന്ന് നയിക്കുന്നതെന്നും സംഘാടകർ ഫേസ്ബുക്കിൽ കുറിച്ചു.
ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി അനുസരിച്ച് പിണറായി വിജയന്‍ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ വിവിധങ്ങളായ ഭാഗത്ത് പൊട്ടിപ്പുറപ്പെട്ട സമരത്തെ എങ്ങനെ ഒരുകുടക്കീഴിലാക്കി സുസ്ഥിരവും ജനാധിപത്യവും രാഷ്ട്രീയവുമായ നടപടികളിലേക്ക് പോകാമെന്നും അദ്ദേഹം പ്രസംഗിക്കുമെന്നും സംഘാടകർ അറിയിച്ചു