india

മൗണ്ട് മൗംഗനൂയി: ടി20 പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഇന്ത്യക്ക് ജയം. അഞ്ചാം ട്വന്‍റി20 മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യ കിവികളെ പരാജയപ്പെടുത്തിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ട്വന്റി 20 പരമ്പര 5-0ന് തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി. സ്കോർ- ഇന്ത്യ: 3/163 (20 ഓവർ). ന്യൂസിലാൻഡ്: 9/156 (20 ഓവർ). 5-0ന് പരമ്പര സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യ നേടി.

ടോസിനു ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കു മൂന്നു വിക്കറ്റിനു 163 റണ്‍സാണ് നേടാനായത്. ക്യാപ്റ്റൻ വിരാട് കൊഹ്ലിക്കു വിശ്രമം നല്‍കിയപ്പോള്‍ ടീമിനെ നയിച്ചത് രോഹിത് ശര്‍മയായിരുന്നു. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ഹിറ്റ്മാന്‍ 60 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി. 41 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പരിക്കു കാരണം റിട്ടയേര്‍ഡ് ഹര്‍ട്ടായാണ് രോഹിത് ക്രീസ് വിട്ടത്. ലോകേഷ് രാഹുല്‍ (45), ശ്രേയസ് അയ്യര്‍ (33*) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. ന്യൂസിലാന്‍ഡിനു വേണ്ടി ഹാമിഷ് ബെന്നറ്റ് രണ്ടു വിക്കറ്റ് വീഴ്ത്തി.