sdpi

കൊല്ലം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊണ്ട് ബി.ജെ.പി നടത്തിയ ജനജാഗരണ യാത്രയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ നാല് എസ്‍.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് കൊല്ലം ചന്ദനത്തോപ്പിൽ വച്ച് ബി.ജെ.പിയും സംഘപരിവാർ സംഘടനകളും ചേർന്ന് സംഘടിപ്പിച്ച ജനജാഗരണ യാത്രക്കെതിരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പൊലീസുകാർ ഉൾപ്പടെ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന്റെ വീഡിയോ പരിശോധിച്ച് കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്.

ഇതിനോടകം കണ്ടാലറിയാവുന്ന അമ്പത് പേർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പരിക്ക് പറ്റിയ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രി വിട്ടു. സംഭവവുമായി ബന്ധമുള്ള ചിലർ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. ചന്ദനതോപ്പിൽ ഉണ്ടായ അക്രമത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.

പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം സംഭവം നിർഭാഗ്യകരമാണെന്ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു. അക്രമസംഭവവുമായി സി.പി.എം പ്രവർത്തകർക്ക് ബന്ധമില്ലെന്ന് സി.പി.എം നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.