മുംബയ്: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയെങ്കിലും ബി.ജെ.പിയോടുള്ള അടുപ്പം മുഖ്യമന്ത്രി ഉദ്ദവ് താക്കറയ്ക്ക് വിട്ടുകളയാനാവില്ല. ശിവസേന ബി.ജെ.പി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് താക്കറയുടെ പുതിയ വെളിപ്പെടുത്തൽ. ബി.ജെ.പിയുമായി ഭാവിയില്‍ വീണ്ടും ഒന്നിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ഉദ്ധവ് പറഞ്ഞു. തന്നോട് കളവ് പറയാതിരിക്കുകയും നല്‍കിയ വാഗ്ദാനം അവര്‍ പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ താന്‍ ഒരിക്കലും മുഖ്യമന്ത്രിയാകില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആശയപരമായ ഭിന്നതയുള്ളവര്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രത്തിലും ഇത് തന്നെയല്ലെ അവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു. 'എന്നോട് കളവ് പറയാതിരിക്കുകയും നല്‍കിയ വാഗ്ദാനം അവര്‍ പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും മുഖ്യമന്ത്രിയാകില്ലായിരുന്നു. തീരുമാനിച്ചതിനപ്പുറം ഒന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം അധാര്‍മ്മികമാണെന്ന ആരോപണം ഉദ്ധവ് തള്ളി.
'നിതീഷ് കുമാര്‍ ബി.ജെ.പിയില്‍ നിന്ന് ഭിന്നമായി ചിന്തിക്കുന്നു, എന്നിട്ടും അവര്‍ ഒരുമിച്ചു. ചന്ദ്രബാബു നായിഡുവും അവര്‍ക്കൊപ്പമായിരുന്നു. ഒരു ഘട്ടത്തില്‍ മമത ബാനര്‍ജിയും സഖ്യത്തിനൊപ്പമായിരുന്നില്ലേ. അവരുടെ ആശയങ്ങള്‍ യോജിക്കുന്നവയാണോ? എന്താണ് കാശ്മീരില്‍ സംഭവിച്ചത്. അവര്‍ വിഘടനവാദികളുമായി ചര്‍ച്ചനടത്തിയില്ലേ'?
ശിവസേനയെ ബി.ജെ.പി ധാര്‍മ്മികത പഠിപ്പിക്കേണ്ടെന്നും ഫഡ്‌നാവിസ് മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി അതിലെ നേതാക്കളെ ചേര്‍ക്കുകയല്ലേ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ആശയപരമായ ഭിന്നതയുള്ളവര്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രത്തിലും ഇത് തന്നെയല്ലെ അവസ്ഥയെന്ന് ഉദ്ദവ് പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്‌നയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.