dillep-

കൊച്ചി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങൾ യുവനടിയെ കാണിച്ചു..കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജി ഹണി എം..വർഗീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നടി ദൃശ്യങ്ങൾ കണ്ടത്.

കേസിലെ പ്രതികളെ മറ്റൊരു ദിവസം ദൃശ്യങ്ങൾ കാണിക്കും.. KL39, F5744 മഹീന്ദ്ര എസ്.യു.വിയിൽ ആയിരുന്നു അന്ന് നടി സഞ്ചരിച്ചിരുന്നത്. സംവിധായകനും നടനുമായ ലാലിന്റെ മരുമകളുടെ പേരിലുള്ളതാണ് ഈ വാഹനം. നടി സഞ്ചരിച്ചിരുന്ന എസ്‌.യു.വിയും പരിശോധനയ്ക്കായി കോടതിയിൽ എത്തിച്ചിരുന്നു. നടി നേരിട്ട് എത്തി വാഹനങ്ങൾ തിരിച്ചറിഞ്ഞു. എസ്.യു.വിയിൽ താൻ ഇരുന്നത് എവിടെയായിരുന്നുവെന്ന് നടി കോടതിക്ക് കാണിച്ചു കൊടുത്തു. അഭിഭാഷകരുടെയും പ്രതികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു നടി വാഹനങ്ങൾ തിരിച്ചറിഞ്ഞത്.


പ്രതികൾ നടിയെ പിന്തുടര്‍ന്ന് വന്ന ടെമ്പോ ട്രാവലറും പ്രത്യേക കോടതിയിൽ ഹാജരാക്കിയിരുന്നു. മൂന്നുവർഷമായി ആലുവ ട്രാഫിക് സ്‌റ്റേഷനിൽ സൂക്ഷിച്ചിരുന്ന ടെമ്പോ ട്രാവലർ ഇന്നലെ അർദ്ധരാത്രിയോടെ കെട്ടി വലിച്ചാണ് കോടതി പരിസരത്ത് എത്തിച്ചത്.

കേസിലെ മുഴുവൻ പ്രതികളെയും കഴിഞ്ഞ ദിവസത്തെ വിസ്താരത്തിൽ നടി തിരിച്ചറിഞ്ഞിരുന്നു. ഇരയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് സാക്ഷി വിസ്താരം നടത്തുന്നത്. നടൻ ദിലീപ്, മുഖ്യപ്രതി പൾസർ സുനി,​ മാർട്ടിൻ ആന്റണി,​ പ്രദീപ്, സനൽകുമാർ,​ മണികണ്ഠൻ, വിജീഷ്, സലീം, ചാർലി തോമസ്, വിഷ്ണു എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ..