modi

റാഞ്ചി: 15 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും വഞ്ചനാക്കുറ്റത്തിന് കേസ്. റാഞ്ചിയിലെ ജില്ലാ കോടതിയാണ് മോദിയുടെയും അമിത് ഷായുടെയും സത്യസന്ധതയില്ലായ്മയും വഞ്ചനയും ആരോപിച്ചുള്ള പരാതിയിൽ വിചാരണാ നടപടികൾ ആരംഭിച്ചത്. മൂന്നാം പ്രതിയാട്ടുള്ളത് മന്ത്രി രാംദാസ് അത്തേവാലെയാണ്.

അഭിഭാഷകനായ എച്ച്.കെ സിങ്ങാണ് ഇവർക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. മോദിയും അമിത് ഷായും അധികാരത്തിലെത്തിയാൽ 15 ലക്ഷം രൂപ വീതം ജനങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു. ജാർഖണ്ഡ് ഹൈക്കോടതി അഭിഭാഷകനാണ് എച്ച്.കെ സിങ്. വഞ്ചനാകുറ്റത്തിന് ഐ.പി.സി 415, സത്യസന്ധതയില്ലായ്മ 420, 123(ബി) എന്നീ വകുപ്പുകൾ ചുമത്തിയാണ് പരാതി നൽകിയിരിക്കുന്നത്.

കേസിന്റെ വിചാരണ നടപടികൾ ഇന്ന് ആരംഭിച്ചിട്ടുണ്ട്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം അതായിരുന്നു. അദ്ദേഹമത് പ്രാവർത്തികമാക്കുകയും ചെയ്തു. പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താമെങ്കിൽ എന്തുകൊണ്ടാണ് ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇടാന്‍ കഴിയാത്തത്? തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമല്ലേ. എച്ച്.കെ സിങ് ചോദിച്ചു. കേസ് മാർച്ച് 2ന് വീണ്ടും പരിഗണിക്കും.