well

തൃശൂർ : ചാലക്കുടി ബസ് സ്റ്റാൻഡിന് സമീപത്തെ ഫ്ളാറ്റ് നിവാസികൾ ആദ്യം അത്ഭുതപ്പെട്ടു, കിണറിലെ വെള്ളം വീഞ്ഞായി മാറിയെന്ന സംശയമായിരുന്നു ആദ്യം. എന്നാൽ പിന്നാലെ കഥയറിഞ്ഞപ്പോൾ ഈ പുതിയ സംവിധാനം 'സർക്കാരിന്റെതാണെന്ന്' അവരറിഞ്ഞത്. സംഭവം ഇങ്ങനെ ടാപ്പിൽ നിന്നും വെള്ളമെടുത്തപ്പോൾ രൂക്ഷമായ മദ്യത്തിന്റെ ഗന്ധം ഉയർന്നതിനെ തുടർന്ന് ചാലക്കുടിയിലെ സോളമൻസ് എവന്യൂ ഫ്ളാറ്റിലെ താമസക്കാർ ആദ്യം പോയത് ടാങ്ക് തുറന്ന് പരിശോധിക്കുവാനാണ്. ടാങ്കിൽ രൂക്ഷമായ മദ്യഗന്ധം മനസിലാക്കിയ ഇവർ വെള്ളമെടുക്കുന്ന കിണറും പരിശോധിക്കാൻ തീരുമാനിച്ചു. കിണറിൽ നിന്നും കോരിയെടുത്ത വെള്ളത്തിനും അതേ ഗന്ധം. സംശയങ്ങൾ ഇതോടെ മറ്റൊരു തലത്തിലെത്തി. ആരെങ്കിലും കിണറ്റിൽ മദ്യം കലർത്തിയതാണോ എന്ന് തുടങ്ങിയ അന്വേഷണങ്ങൾ ഒടുവിൽ ചെന്നെത്തിയത് തൊട്ടടുത്തുള്ള ബാറിലാണ്. പെട്രോൾ പമ്പിന് സമീപത്തുള്ള കിണറുകളിൽ എണ്ണയുടെ അംശമുണ്ടായ സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇതു പോലെയാണോ ബാർ.


ആറ് വർഷം ആറായിരം ലിറ്റർ മദ്യം, ഒരു ഫ്ളാഷ് ബാക്ക്

സോളമൻസ് എവന്യൂ ഫ്ളാറ്റിന് സമീപത്തെ ബാറിൽ നിന്നും ആറ് വർഷം മുൻപ് എക്‌സൈസുകാർ ആറായിരം ലിറ്റർ മദ്യം പിടിച്ചിരുന്നു. പിടിച്ചെടുത്ത മദ്യം ബാറിൽ തന്നെ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. കേസിന്റെ നടപടികളെല്ലാം പൂർത്തിയായതോടെ മദ്യം നശിപ്പിക്കുവാൻ എക്‌സൈസ് തീരുമാനിച്ചു. തുടർന്ന് ബാറിന് സമീപത്തായി വലിയ കുഴിയെടുത്ത് മദ്യം ഒഴിച്ചു കളയുകയായിരുന്നു. ആ ആറായിരം ലിറ്റർ മദ്യമാണ് ആറുവർഷത്തിന് ശേഷം ഫ്ളാറ്റിലെ കിണറിലേക്ക് എത്തിയത്. കുഴിയെടുത്ത് മദ്യം കളഞ്ഞപ്പോൾ മണ്ണിലൂടെ ഒലിച്ചിറങ്ങിയത് തൊട്ട് അടുത്തുള്ള കിണറിലായിരുന്നു. സംഭവം ഇപ്പോൾ കിക്കായപ്പോൾ ആദ്യം എത്തിയതും എക്‌സൈസ് ഏമാൻമാരാണ്. വിവാദമാക്കരുത് കിണർ ഞങ്ങൾ വറ്റിച്ചു തരാം എന്നൊക്കെ ഓഫറുമായി ഉദ്യോഗസ്ഥർ ഫ്ളാറ്റ് നിവാസികളുടെ കാലുപിടിക്കുകയാണിപ്പോൾ.