തിരുവനന്തപുരം: ആഡംബര കാർ വാങ്ങിയതിൽ നികുതി വെട്ടിച്ചെന്നാരോപിച്ച് സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച ക്രൈം ബ്രാഞ്ചിന് പറ്റിയത് വമ്പൻ അമളി. നികുതി വെട്ടിപ്പിനെ സംബന്ധിക്കുന്ന കാര്യങ്ങൾ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിലാണ് സമർപ്പിക്കേണ്ടത്. എന്നാൽ ഇക്കാര്യം മനസിലാക്കാതെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതിനെ തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി.പി പ്രഭാഷ് ലാൽ കുറ്റപത്രം മടക്കി.
ഒരു മാസത്തിന് മുമ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ കോടതിയുടെ പരിശോധനയിലാണ് ക്രൈം ബ്രാഞ്ചിന്റെ വീഴ്‌ച കണ്ടെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ജോസി ചെറിയാൻ കുറ്റപത്രം നൽകിയത്.രണ്ട് ആഡംബര കാറുകൾ രജിസ്റ്റർ ചെയ്തതിലൂടെ 19.60 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, മോട്ടോർ വാഹന നിയമലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഏഴ് വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ സുരേഷ്‌ഗോപിയെ കഴിഞ്ഞ വർഷം ജനുവരി 15ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സുരേഷ് ഗോപി രണ്ട് ഔഡി കാറുകളാണ് പുതുച്ചേരി വിലാസത്തിൽ രജിസ്റ്റർ ചെയ്തത്. ഒരു കാറിന് 3.60 ലക്ഷം രൂപയുടെയും മറ്റൊരു കാറിന് 16 ലക്ഷം രൂപയുടെയും നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. സമാനമായ കേസിൽ നടൻ ഫഹദ് ഫാസിലും, നടി അമലപോളും ഉൾപ്പെട്ടിരുന്നു. എന്നാൽ പിഴ തുക ഒടുക്കി ഇവർ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.