കായംകുളം: സെക്യൂരിറ്റി ഡെപ്പോസിറ്റായി കരാറുകാരൻ നൽകിയ 2.5 ലക്ഷം രൂപ തിരികെ നൽകാൻ 50,000 രൂപ സ്വന്തം വീട്ടിൽ വച്ച് കൈക്കൂലിയായി വാങ്ങുന്നതിനിടെ കായംകുളം നഗരസഭയിലെ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ. പുതുപ്പള്ളി ഗോവിന്ദമുട്ടം രോഹിണി നിലയത്തിൽ പി. രഘുവിനെയാണ് ഇന്നലെ രാവിലെ 8 ന് വീട്ടിൽനിന്നു വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
നഗരസഭയിലെ കരാറുകാരനായ ഹുസൈൻ വള്ളിയിൽ വിജിലൻസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഹുസൈൻ പണി പൂർത്തീകരിച്ച് ബില്ല് മാറിയ റോഡ്, ഓട വർക്കുകളുടെ സെക്യൂരിറ്റി തുക തിരികെ വാങ്ങാനാണ് എൻജിനീയറെ സമീപിച്ചത്. എന്നാൽ പലകാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ച ഇയാൾ 83,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഒടുവിൽ 50,000 രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. ഈ വിവരങ്ങളെല്ലാം ഹുസൈൻ വിജിലൻസിനെ അറിയിച്ചിരുന്നു.
ഇന്നലെ രാവിലെ ഫിനോഫ്തലിൻ പുരട്ടിയ നോട്ട് എൻജിനിയർ വാങ്ങിയപ്പോൾത്തന്നെ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. രഘുവിനെ വൈദ്യപരിധോധനയ്ക്ക് ശേഷം കോട്ടയം വിജിലൻസ് എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് കോടതിയിൽ ഹാജരാക്കി. അച്ചടക്ക നടപടി സ്വീകരിക്കാൻ തദ്ദേശ വകുപ്പ് ചീഫ് എൻജിനീയർക്ക് നഗരസഭ ചെയർമാൻ കത്ത് നൽകി.