വർഷം 26 കഴിഞ്ഞെങ്കിലും പവിത്രത്തിലെ മീനാക്ഷിയേയും അവൾക്ക് വേണ്ടി തന്റെ ജീവിതം ഹോമിച്ച ചേട്ടച്ഛനെയും ഇന്നും മലയാളികൾ മറന്നിട്ടില്ല. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് പവിത്രത്തിലെ ഉണ്ണികൃഷ്ണൻ അഥവാ ചേട്ടച്ഛൻ.
അനിയത്തിയിൽ നിന്ന് അപ്രതീക്ഷിതമായി ഉണ്ടാകുന്ന പെരുമാറ്റം ഉണ്ണികൃഷ്ണന്റെ മനസ് തകിടം മറിക്കുന്നതായിട്ടാണ് പവിത്രത്തിന്റെ ക്ലൈമാക്‌സ്. ഭ്രാന്തല്ല മറിച്ച് പെട്ടെന്നുള്ള ഷോക്കിൽ നിന്നുണ്ടാകുന്ന പ്രത്യേക മാനസികാവസ്ഥ. ആ രംഗം അവിസ്മരണീയമായി അവതരിപ്പിക്കാൻ മോഹൻലാലിന് സാധിക്കുകയും ചെയ്തു. ചിത്രം കണ്ട് ഒരു മനശാസ്ത്രജ്ഞൻ തന്നെ വിളിച്ച് സംസാരിച്ചതിനെക്കുറിച്ച് വർഷങ്ങൾക്കിപ്പുറം ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് സംവിധായകൻ ടി.കെ രാജീവ് കുമാർ.
ആ ക്ലൈമാക്സ് രംഗത്തില്‍ പല്ലു കടിക്കുന്നത് വളരെ നിഗൂഢമായ പെരുമാറ്റരീതിയാണെന്നും അത് വളരെ റിയലിസ്റ്റിക്കായി ചെയ്യണമെങ്കില്‍ നിങ്ങള്‍ വളരെ അധികം ഗവേഷണം നടത്തിക്കാണുമല്ലോയെന്നും പ്രശസ്ത മനഃശാത്രജ്ഞനായ സ്വരാജ് മണി (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല) തന്നെ വിളിച്ചു ചോദിച്ചെന്ന് അദ്ദേഹം പറയുന്നു. അത് റിസേർച്ച് ചെയ്തതല്ലെന്നും മോഹൻലാൽ സ്വയം ചെയ്തതാണെന്നും പറഞ്ഞപ്പോൾ സ്വരാജ് മണി മോഹൻലാൽ എന്ന നടനെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ചും രാജീവ് കുമാർ മനസ് തുറന്നു.
'ഈ നടന് വല്ലാത്തൊരു വൈഭവം ഉണ്ട്. അദ്ദേഹം കാണുന്ന എന്തിനെയും അതേപോലെ ഒരു ബ്ലോട്ടിങ് പേപ്പര്‍ വച്ച് പകര്‍ത്തിയെടുക്കാന്‍ അല്ലെങ്കില്‍ ഓര്‍ത്തെടുക്കാന്‍ അസാമാന്യ കഴിവ് മോഹൻലാലിനുണ്ട്. നിരവധിയാളുകൾക്ക് അത്തരത്തിലുള്ള കഴിവുണ്ട്. പക്ഷേ അത് അതേപോലെ റിട്രീവ് ചെയ്യാന്‍ പറ്റുന്നതാണ് വലിയ കാര്യം അത് ഭയങ്കരമായ ഒരു ഐക്യു ലെവല്‍ ഉള്ള ആള്‍ക്കേ അങ്ങനെ സാധിക്കൂ എന്നായിരുന്നു ഡോക്ടറുടെ ഒബ്സര്‍വേഷന്‍'-രാജീവ് കുമാർ പറഞ്ഞു.