pinarayi-vijayan-

പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരളത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ പട്ടണങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്നു. അങ്കമാലിയിൽ ഇത്തരത്തിൽ നടന്ന മഹല്ല് കമ്മിറ്റിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത ഇരുന്നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തത് നിയമസഭയിൽ അങ്കമായി എം.എൽ.എ റോജി എം.ജോൺ ചോദ്യം ചെയ്തിരുന്നു. അച്ചടക്കത്തോടു കൂടി നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസ് പിൻവലിക്കുമോ എന്ന് സ്ഥലം എം.എൽ.എ മുഖ്യമന്ത്രിയോട് സഭയിൽ നേരിട്ട് ചോദിക്കുകയായിരുന്നു. എന്നാൽ മഹല്ല് കമ്മിറ്റികളിൽ പലയിടത്തും ആളുകൾ നുഴഞ്ഞ് കയറി കുഴപ്പമുണ്ടാക്കുന്നുണ്ട് എന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഇതിനെതിരെ ഫേസ്ബുക്കിൽ മറുപടി നൽകുകയാണ് റോജി എം.ജോൺ എം.എൽ.എ.


രാഷ്ട്രീയ പാർട്ടികളെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ പതിനായിരങ്ങള അണിനിരത്തി അച്ചടക്കത്തോടെ നടന്ന സമരങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. എസ്.ഡി.പി.ഐയെ കുറിച്ച് ആരോപണം ഉന്നയിക്കുന്നവർ അവരുമായി ഭരണത്തിൽ കൂട്ടുകൂടി പഞ്ചായത്തുകൾ ഭരിക്കുന്നുണ്ട്. മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള സമരത്തിൽ അത്തരക്കാർ നുഴഞ്ഞുകയറി എങ്കിൽ എന്തു കൊണ്ട് അവർക്കെതിരെ കേസെടുക്കുന്നില്ലെന്നും നിരപരാധികളെ കേസിൽ കുടുക്കുന്നുവെന്നും എം.എൽ.എ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നലെ ഞാൻ മുഖ്യമന്ത്രിയോട് നിയമസഭയിൽ ചോദിച്ചത് ഒരു ഡയറക്റ്റ് ചോദ്യമാണ്. അങ്കമാലി നിയോജക മണ്ഡലത്തിൽ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരായി തീർത്തും സമാധാനപരമായി, അച്ചടക്കത്തോടു കൂടി നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ മാത്രം, ഇരുനൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തിരിയ്ക്കുന്നു, ആ കേസുകൾ പിൻവലിക്കുമോ എന്നാണ് ആ ഡയറക്റ്റ് ചോദ്യം. പക്ഷേ, ആ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയുന്നില്ല എന്നതാണ് ശ്രദ്ധേയം. മാത്രമല്ലാ, അങ്ങേയറ്റം അപകടകരമായ ഒരു ആരോപണം അദ്ദേഹം ഉന്നയിക്കുന്നു. മഹല്ല് കമ്മിറ്റികളിൽ പലയിടത്തും, ആളുകൾ നുഴഞ്ഞ് കയറി കുഴപ്പമുണ്ടാക്കുന്നുണ്ട് എന്ന ആരോപണം.

പതിനായിരങ്ങള അണിനിരത്തി, രാഷ്ട്രീയ പാർട്ടികളെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ, അച്ചടക്കത്തോടെ നടന്ന അത്തരം സമരങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതെ വിഷയത്തിൽ നിന്നും വഴിമാറാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണ് എന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ, SDPI യെക്കുറിച്ച് പറയുന്നതിന് നിങ്ങൾക്ക് എന്താന്ന് പ്രശ്നം എന്ന് ചോദിച്ച് മുഖ്യമന്ത്രി വിഷയം ട്വിസ്റ്റ് ചെയ്യാൻ നോക്കി. SDPI യുമായി ചേർന്ന് കേരളത്തിൽ വിവിധ പഞ്ചായത്തുകളിൽ ഭരണം നടത്തുകയും, മഹാരാജാസ് കോളേജിലെ SFI പ്രവർത്തകനായ അഭിമന്യുവിൻ്റെയും, ചാവക്കാട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ നൗഷാദിൻ്റെയും കൊലയാളികളായ SDPl പ്രവർത്തകർക്ക് ഇപ്പോഴും അഴിഞ്ഞാടാൻ അവസരം കൊടുക്കുന്ന കേരള പോലീസിന് നേതൃത്വം കൊടുക്കുന്ന പിണറായി വിജയനാണ് SDPI യെ ചാരി, പൗരത്വ നിയമത്തിനെതിരെ മഹല്ല് കമ്മിറ്റികൾ നടത്തിയ സമരങ്ങളെ മുഴുവൻ വർഗീയ വത്കരിക്കാൻ ശ്രമിച്ചത്.

മുഖ്യമന്ത്രിയോട് രണ്ട് ചോദ്യങ്ങൾ:

1. കേരളത്തിൽ നടന്ന സമരങ്ങളിൽ SDPI പോലുള്ള വർഗീയ പ്രസ്ഥാനങ്ങൾ കടന്ന് കയറി കുഴപ്പങ്ങൾ ഉണ്ടാക്കിയെങ്കിൽ എന്തുകൊണ്ട് ഒരു SDPI പ്രവർത്തകർക്കെതിരെയും മുഖ്യമന്ത്രിയുടെ പോലീസ് കേസ് എടുക്കുന്നില്ല?

2. അപ്പോൾ, മഹല്ല് കമ്മിറ്റികളുടെ സമരങ്ങളെ മുഴുവനും SDPI യുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുക വഴി, സമരക്കാരുടെ വസ്ത്രം കണ്ടാൽ തിരിച്ചറിയാം എന്ന് പറയുന്ന നരേന്ദ്ര മോദിയുടെ ഭാഷ്യം പിണറായി വിജയനും ആവർത്തിക്കുകയല്ലെ?

ഇത്രയും പ്രഭാഷണം നടത്തുന്ന മുഖ്യമന്ത്രിയോട് ആദ്യം ചോദിച്ച ഡയറക്ട് ചോദ്യത്തിന് ഉത്തരമുണ്ടൊ? അങ്കമാലിയിൽ മഹല്ല് കമ്മിറ്റികൾക്കെതിരെ എടുത്ത കേസ് പിൻവലിക്കുമൊ?