തിരുവനന്തപുരം: കൊറോണ ഭീതിയുടെ പേരിൽ ഹോട്ടലുകളിൽ താമസിക്കാൻ മുറി നൽകുന്നില്ലെന്ന പരാതിയുമായി എത്തിയ ചൈനക്കാരനെ പൊലീസ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.. കൊറോണയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കനത്ത ജാഗ്രത പുലർത്തുന്നതിനിടിയാണ് സംഭവം. ജനുവരി 25 മുതൽ വിമാനത്താവളങ്ങളിൽ എത്തുന്നവർക്കായി മെഡിക്കൽ സ്ക്രീനിംഗും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് താമസിക്കാൻ മുറി ലഭിക്കുന്നില്ലെന്ന പരാതിയുമായി ജിഷോയു ഷാഓ എന്ന ഇരുപത്തിയഞ്ചുകാരൻ പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയത്.
ജനുവരി 23ന് ഡൽഹിയിൽ വിമാനമിറങ്ങിയ ജിഷോയു കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരത്തെത്തിയ ജിഷോയു ഹോട്ടലുകളിൽ മുറി അന്വേഷിച്ചെങ്കിലും കൊറോണ വൈറസ് ബാധയെ ഭയന്ന് ആരും മുറി നൽകാൻ തയ്യാറായില്ല. തുടർന്നാണ് പരാതിയുമായി ഇദ്ദേഹം കമ്മീഷണർ ഓഫീസിലെത്തിയത്.
രാജീവ് ഗാന്ധി ബയോടെക്‌നോളജിയിൽ രക്തം പരിശോധിച്ചതിന്റെ ഫലങ്ങൾ ജിഷോയുവിന്റെ കൈവശമുണ്ടായിരുന്നു. ഇത് പരിശോധിച്ചതിനു ശേഷം പൊലീസ് അദ്ദേഹത്തെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതേസമയം, ജിഷോയുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നും നിരീക്ഷണത്തിനു മാത്രമായാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.