balachandra-menon

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ പരോക്ഷമായി വിമർശിച്ച് നടൻ ബാലചന്ദ്ര മേനോൻ രംഗത്ത്. ഒരു ബില്ല് ഭരണഘടന അനുശാസിക്കുന്നതുപോലെ ലോക്‌സഭയിൽ അവതരിപ്പിച്ചിച്ച് പാസായി. നിയമം അനുശാസിക്കുന്നതുപോലെ അടുത്തതായി രാജ്യസഭയിൽ അവതരിപ്പിച്ചു. തുടർന്ന് രാഷ്ട്രപതിയും അംഗീകരിച്ചപ്പോൾ നിയമമായി. അതേസമയം നിയമസഭയുടെ നിർബന്ധത്തിനു വഴങ്ങി പാർലമെന്റ് പാസാക്കിയ നിയമം അസാധുവാക്കിയാൽ ലോക്‌സഭയുടെ പ്രസക്തി എന്താണെന്നും ബാലചന്ദ്ര മേനോൻ ചോദിക്കുന്നു.

ബാലചന്ദ്ര മേനോന്റെ കുറിപ്പിന്റെ പൂർണരൂപം

ഈ പോസ്റ്റ് കാണുമ്പോൾ നിങ്ങൾക്ക് തോന്നാം എനിക്കെന്തിന്റെ കൊഴപ്പമാണെന്നു . ആ തോന്നൽ ശരിയുമാണ് . തുറന്നു പറയട്ടെ , ഞാൻ ഒരു എഴുത്തു തൊഴിലാളി അല്ല . വേണമെങ്കിൽ എഴുത്തിന്റെ കാര്യത്തിൽ ഞാൻ ഒരു മൃഗതുല്യനാണെന്നു പറയാം .എന്തെന്നാൽ, നന്നായി വിശക്കുമ്പോൾ മാത്രമേ മൃഗങ്ങൾ ഇരകളെ കൊല്ലാറുള്ളു. ഏതു നട്ടപ്പാതിരാക്ക്‌ വിളിച്ചുണർത്തി കോഴിബിരിയാണി വേണോന്നു ചോദിച്ചാലും ഒരു 'താങ്ക്സ്' പോലും പറയാതെ തൽക്ഷണം വാരിത്തിന്നുന്ന സ്വഭാവം മനുഷ്യന് മാത്രംസ്വന്തം. .മൃഗങ്ങൾക്കു ഭക്ഷണം പോലെയാണ് എനിക്ക് എഴുതാനുള്ള വെപ്രാളം. അത് എപ്പോൾ എവിടെ വെച്ച് സംഭവിക്കുന്നു എന്ന് പറയുക വയ്യ . അങ്ങിനെ ഒരു തോന്നൽ വന്നാൽ പിന്നെ എഴുതുകയല്ലാതെ വേറെ മാർഗ്ഗമില്ല. ഇത്തവണ ഈ കുറിപ്പിനു കാരണഭൂതർ രമേശ് ചെന്നിത്തലയും ശ്രീരാമകൃഷ്ണനുമാണെന്നു പറഞ്ഞുകൊള്ളട്ടേ .അവരൊട്ടു ഇക്കാര്യം അറിയുന്നില്ല താനും. കൊച്ചിയിൽ നിന്നും തിരുവന്തപുരത്തേക്കുള്ള വിമാന യാത്രയാണ് രംഗം .കൊച്ചിയിൽ വസിക്കുന്ന ഞാൻ കൂടെകൂടെ അനന്തപുരിക്ക് വന്നു പൊയ്ക്കൊണ്ടിരുന്നത് സ്വയം കാറോടിച്ചു കൊണ്ടാണ് .(' കൊച്ചീന്ന് ഇവിടം വരെ നിങ്ങൾ തന്നെ ഓടിച്ചോ ' എന്ന് ചില അണ്ണന്മാർ കണ്ണും തള്ളി ചോദിക്കുന്നതു കൊണ്ടൊന്നും എന്റെ കണ്ണ് തള്ളിയിട്ടില്ല . കണ്ണ് തള്ളിയത് റോഡിലെ മരണക്കുഴികളും ഇരുചക്ര സവാവരിക്കാരുടെ അഭ്യാസം കണ്ടപ്പോഴാണ്. റോഡ് സഞ്ചാരായോഗ്യമാകുന്നതുവരെ അങ്ങിനെ ഗഗനചാരിയാകാൻ ഞാൻ തീരുമാനിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ ..ഇക്കുറി വിമാനയാത്രയിൽ സഹയാത്രികരായി കേരളത്തിന്റെ പ്രതിപക്ഷ നേതാവും സ്പീക്കറും ഉണ്ടായത് ഈ കുറിപ്പിന് പ്രേരണയാകാൻ മാത്രമാണെന്ന് ഞാൻ കരുതുന്നു .


നമ്മുടെ മനസ്സ് എന്ന് പറയുന്നത് ഒരു വികൃതി തന്നെയാണ് .എന്തൊക്കെ വേണ്ടാത്ത ചിന്തകളാണ് മറ്റാരും അറിയാതെ അതിലൂടെ കടന്നു പോകുന്നത് ? എന്റെ കയ്യിലിരുന്ന പത്രത്തിൽ പൗരത്വത്തെ കുറിച്ചുള്ള ഇപ്പോഴത്തെ ചിന്താവിഷയം എന്റെ കണ്ണിൽ പെട്ടതും എന്റെ മനസ്സ് ഒരു കാരണവുമില്ലാതെ വേണ്ടാത്ത വഴികളിലൂടെ സഞ്ചാരം തുടങ്ങി ഭരണപക്ഷവും പ്രതിപക്ഷവും തോളോടുതോൾ ചേർന്ന് എതിർക്കുന്ന ബിൽ എന്ന നിലയിൽ ഇപ്പോഴത്തെ സാഹചര്യത്തിന് ഒരു പ്രത്യേകത ഉണ്ട് അവർ ഒരുമിച്ചു ഈ ബില്ലിനെ എതിർക്കുമ്പോൾ എന്റെ മനസ്സിൽ കൂടി കടന്നു പോയ ഒരു ചിന്താധാര നമുക്കൊന്ന് പങ്കിടാം .പാർലമെൻററി ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു ഭരണസംവിധാനമാണല്ലോ നമ്മുടേത് .അപ്പോൾ ഭൂരിപകഷം കിട്ടുന്നവർ നാട് ഭരിക്കും.

ഇന്ത്യയിലെ ഭരണകക്ഷി അവർ ആസ്വദിക്കുന്ന ഭൂരിപക്ഷത്തിന്റെ ബലത്തിൽ പൗരത്വത്തെ സംബന്ധിച്ച ഒരു ബില്ല് ഭരണഘടന അനുശാസിക്കുന്നതുപോലെ ലോക് സഭയിൽ അവതരിപ്പിച്ചു. പാസ്സായി .നിയമം അനുശാസിക്കുന്നതുപോലെ അടുത്തതായി രാജ്യസഭയിൽ അവതരിപ്പിച്ചു. പാസ്സായി .രണ്ടു സഭകളും പാസ്സാക്കിയ ചുറ്റുപാടിൽ നിയമം അനുശാസിക്കുന്നതുപോലെ രാഷ്ട്രപതിയുടെ കയ്യൊപ്പിനായി അയച്ചു .രാഷ്ട്രപതിയും അംഗീകരിച്ച സ്ഥിതിക്ക് അത് സ്വാഭാവികമായും നിയമമായി .ഇപ്പോൾ ആ തീരുമാനത്തെ പറ്റി വിയോജനക്കുറിപ്പുകൾ വരുന്നു ...നിയമസഭകളിൽ അതിനെതിരായി ശബ്ദമുയരുന്നു ..ഭരണഘടന അനുസരിച്ചു ഭരിക്കേണ്ട നമ്മൾ ഇങ്ങനെ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എത്രത്തോളം അംഗീകരിക്കാനാവും എന്നൊരു സംശയം തോന്നിയാൽ ആരെങ്കിലും ഒരു മറുപടി തരുമോ ?അഥവാ ,ഇനി നിയമസഭയുടെ നിർബന്ധത്തിനു വഴങ്ങി പാർലിമെന്റ് പാസ്സാക്കിയ നിയമം അസാധുവാക്കിയാൽ ലോക്‌സഭയുടെ പ്രസക്തി എന്ത് ?രാജ്യസഭയുടെ പ്രസക്തി എന്ത് ?രാഷ്ട്രപതിയുടെ ഒപ്പിന്റെ പ്രസക്തി എന്ത് ?പാർലമെൻററി ജനാധിപത്യത്തിന്റെ പ്രസക്തി എന്ത് ?പ്രതിപക്ഷ നേതാവ് അറിയാതെ നിയമസഭാ സ്പീക്കർ അറിയാതെ എന്റെ മനസ്സിൽ തോന്നിയ ഈ നിസ്സാര സംശയത്തിന് ഒരു മറുപടി ആരേലും തന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു .....that's