ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി. ഇന്നലെ മാത്രം 73 പേർ മരിച്ചു. ഇതിൽ എഴുപതുപേരും ചൈനയിലെ ഹുബേയ് പ്രവിശ്യയിലുള്ളവരാണ്. 3694 പേർക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ലോകമെമ്പാടുമായി 28,018 പേർ രോഗക്കിടക്കയിലാണ്.
യാത്രക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ പത്തുപേർക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കപ്പലിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 20 ആയി. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്.
കൊറോണയെ നിയന്ത്രണവിധേയമാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ നിർണായക ഘട്ടത്തിലാണെന്നും പകർച്ചവ്യാധി പടരാതിരിക്കാൻ അധികൃതർ നടപടികളെടുക്കുമെന്നും പ്രസിഡന്റ് ഷിൻ ജിൻപിംഗ് പറഞ്ഞു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യസമയത്ത് സർക്കാർ കൃത്യമായി റിപ്പോർട്ട് ചെയ്യണം. കൊറോണ വൈറസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.