തൃശൂർ: സാമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന ഒരു അദ്ധ്യാപകനെതിരെയെങ്കിലും കേസെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ
ചോദിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഇത് സംബന്ധിച്ച ഉത്തരവ് പരാമർശിച്ചായിരുന്നു മുല്ലപ്പളളിയുടെ
വെല്ലുവിളി. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ)അഞ്ചാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ധൃതി പിടിച്ച് നടപ്പിലാക്കിയ ഖാദർ കമ്മിഷൻ റിപ്പോർട്ട് വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതാണ്. യു.ഡി.എഫ് ഭരണത്തിലെത്തിയാൽ ആ റിപ്പോർട്ട് ചവറ്റുകുട്ടയിലിടും. സമൂല മാറ്റത്തിനായി പുതിയ കമ്മിഷനെ നിയോഗിക്കും. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങളിലൂടെ നാടിനെ തകർക്കുകയാണ് മോദിയും പിണറായിയും. തുഗ്ലക്കിനെപ്പോലും അത്ഭുതപ്പെടുത്തുന്ന പരിഷ്കാരങ്ങളാണ് പിണറായി സർക്കാർ നടപ്പിലാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.പി.എസ്.ടി.എ പ്രസിഡന്റ് വി.കെ. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ്, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, കെ.പി.എസ്.ടി.എ ജനറൽ സെക്രട്ടറി എം.സലാഹുദ്ദീൻ, ട്രഷറർ എസ്. സന്തോഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സ്മരണിക പ്രകാശനവും വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനവും ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. വനിതാ സമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു.. വൈകിട്ട് അദ്ധ്യാപകരുടെ പ്രകടനം നടന്നു.
പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ പത്തിന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരനും ട്രേഡ് യൂണിയൻ സുഹൃത് സമ്മേളനം 11.30ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സാംസ്‌കാരിക സദസ്സ് രണ്ടിന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖും ഉദ്ഘാടനം ചെയ്യും.