vijay-

ആദായനികുതി വകുപ്പ് ഇന്നലെ കസ്റ്റഡിയിലെടുത്ത നടൻ വിജയ്‌യിനെ ചോദ്യംചെയ്യൽ തുടരവെ സംഭവത്തിൽ വിശദീകരണവുമായി ആദായനികുതി വകുപ്പ്. നടൻ വിജയ് ഉൾപ്പെടെ നാലുപേരെയാണ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ബിഗിൽ സിനിമ നിർമ്മിച്ച എ.ജി.എസ് കമ്പനി ഉടമ, വിതരണക്കാരൻ, പണമിടപാടുകാരൻ എന്നിവരെയാണ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അതേസമയം താരത്തിന്റെ പേരോ, കണക്കിൽപ്പെടാത്ത സ്വത്ത് സമ്പാദിച്ചതിന് അദ്ദേഹത്തിനെതിരെ എന്തെങ്കിലും തരത്തിലുള്ള തെളിവുകൾ ലഭിച്ചെന്നോ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നില്ല.

ബിഗില്‍ സിനിമ 300 കോടി രൂപയുടെ കളക്ഷൻ നേടിയതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നതെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. ചെന്നൈയിലും മധുരയിലുമായി 38 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

Not even ₹1 rupee seized from @actorvijay residence. So much for dragging him out of a shooting spot & carrying out searches. #ITRaid #Vijay #விஜய்#WeStandWithVIJAY #Master pic.twitter.com/AexjQyQ6rh

— T V F C™ (@TVFC_Off) February 6, 2020

പണമിടപാടുകാരന്റെ ചെന്നൈ, മധുര എന്നിവിടങ്ങളിലുള്ള രഹസ്യകേന്ദ്രങ്ങളിൽ നിന്നും 77 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. 77 കോടിയും പണമിടപാടുകാരനായ അൻപു ചെഴിയനിൽ നിന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. ഭൂമിഇടപാട് രേഖകൾ, ചെക്കുകൾ തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് 300 കോടിക്കു മുകളിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ബിഗിൽ സിനിമയുമായി ബന്ധപ്പെട്ട പ്രതിഫല തുകകൾ, ആകെ ചിലവുകൾ ഇവയൊക്കെ അന്വേഷണപരിധിയിലാണ്. നടൻ വിജയ്‌‌യുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും ആദായനികുതി വകുപ്പ് പറഞ്ഞു.