corona-

ന്യൂഡൽഹി : ചൈനയിലെ വുഹാനിൽ നിന്ന് രണ്ട് വിമാനങ്ങളിലായി ഇന്ത്യ ഒഴിപ്പിച്ച 645 പേർക്കും കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. 1,38,750 യാത്രക്കാരെ ഇതുവരെ പരിശോധിച്ചു. ഇതുവരെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.

ആർമി ബെയ്‌സിലും ഐ.ടി.ബി.പി ക്യാമ്പുകളിലും ഐസൊലേഷനിൽ കഴിയുകയാണ് ഇവരെല്ലാം. ഫെബ്രുവരി ആറുവരെ വിദേശ രാജ്യങ്ങളിൽ നിന്ന് 1,265 വിമാനങ്ങളിൽ ഇന്ത്യയിൽ എത്തിയ 1,38,750 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ആർക്കും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി.

കേരളത്തിലുള്ള മൂന്നു പേർക്ക് മാത്രമാണ് നിലവിൽ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മൂന്ന് പോസിറ്റീവ് കേസുകൾ ഒഴികെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നെറ്റ്‌വർക്ക് ലബോറട്ടറികളിൽ പരിശോധിച്ച 510 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. അതിനിടെ, കേരളത്തിലെ മൂന്ന് വിദ്യാര്‍ഥികളുടെയും ആരോഗ്യനില മെച്ചപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.