കറാച്ചി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിച്ച കേസിൽ വിചിത്ര വിധിയുമായി പാക് കോടതി. തട്ടിക്കൊണ്ടുപോയ ആൾ പെൺകുട്ടിയെ വിവാഹം കഴിച്ചത് സാധുവാണെന്നാണ് കോടതി വിധിച്ചത്. വിവാഹം കഴിക്കുമ്പോൾ പെൺകുട്ടി ഋതുമതിയായതിനാൽ വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്നാണ് കോടതിയുടെ കണ്ടെത്തൽ.സിന്ധ് കോടതിയുടേതാണ് ഈ വിചിത്ര ഉത്തരവ്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 14കാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ അബ്ദുൾ ജബ്ബാർ എന്നയാൾ തട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് പെൺകുട്ടിയെ ഇസ്ലാം മതത്തിലേക്ക് മാറ്റുകയും നിർബന്ധമായി വിവാഹംചെയ്യുതയുമായിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.
സിന്ധ് കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മാതാപിതാക്കൾ അറിയിച്ചു. പെൺകുട്ടിയുടെ പ്രായം ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ സിന്ധ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടിരുന്നു. എന്നാൽ പ്രായപൂർത്തിയായില്ലെങ്കിലും പെൺകുട്ടി ഋതുമതിയായതിനാൽ വിവാഹം സാധുവാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.
18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം തടയുന്നതിനായി 2014ൽ ഇവിടെ നിയമം പാസാക്കിയിരുന്നു. പെൺകുട്ടിക്ക് 14 വയസ്സുമാത്രമേയുള്ളൂവെന്ന രേഖകൾ ഹാജരാക്കിയിട്ടും കോടതി പരിഗണിച്ചില്ലെന്നും അഭിഭാഷകൻ ആരോപിച്ചു.