delhi-election-

ന്യൂഡൽഹി: ഡൽഹി നിയമസഭാ വോട്ടെടുപ്പ് അവസാനിച്ച വേളയിൽ പ്രമുഖ മാദ്ധ്യമങ്ങളുടേതായി പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം ആം ആദ്മി പാർട്ടി തകർപ്പൻ വിജയം നേടും എന്ന് പ്രവചിച്ചതിന് പിന്നാലെ ബി.ജെ.പി അടിയന്തര യോഗം വിളിച്ചു. അതേസമയം ആം ആദ്മി പാർട്ടി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെ‌ജ്‌രിവാൾ പ്രവർത്തകരോട് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾക്ക് കാവൽ നിൽക്കാൻ നിർദ്ദേശം നൽകി. വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമരി നടന്നേക്കാം എന്ന സാദ്ധ്യത മുന്നിൽകണ്ടാണ് കെജ്‌രിവാളിന്റെ നിർദ്ദേശം.

തിരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ പ്രധാന എതിരാളിയായ ബി.ജെ.പിക്ക് 26 മുതൽ ഒൻപത് സീറ്റുകൾ വരെ മാത്രം ലഭിക്കാനാണ് സാദ്ധ്യതയെന്നാണ് പ്രമുഖ ചാനലുകൾ പ്രവചിക്കുന്നത്. ഇന്ന് വൈകിട്ടോടെ അവസാനിച്ച വോട്ടെടുപ്പിൽ ആകെ 56.93 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

ഇന്ത്യ ടി.വിയുടെയും, ടൈംസ് ഒഫ് ഇന്ത്യയുടെയും എക്സിറ്റ് പോളുകളാണ് ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കാൻ സാദ്ധ്യതയുള്ളതായി പ്രവചിക്കുന്നത്. ഇരു മാദ്ധ്യമങ്ങളും നൽകുന്ന കണക്കനുസരിച്ച് 26 സീറ്റുകളാണ് ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടുക. അതേസമയം ആം ആദ്മി പാർട്ടി 44 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും ഇരുവരും പറയുന്നുണ്ട്. എന്നാൽ ടി.വി 9 ഭാരത് യഥാക്രമം 54 സീറ്റുകൾ ആപും, 15 സീറ്റുകൾ ബി.ജെ.പിയും നേടുമെന്നാണ് പറയുന്നത്.

അതേസമയം, ന്യൂസ് എക്‌സും റിപ്പബ്ലിക് ടി.വിയും ബി.ജെ.പിയുടെ സീറ്റുകളിൽ കുറവുണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. 10 മുതൽ 14 സീറ്റുകൾ വരെ ബി.ജെ.പി നേടുമെന്ന് ന്യൂസ് എക്‌സിന്റെ എക്സിറ്റ് പോൾ പറയുമ്പോൾ, വലതുപക്ഷ അനുകൂല വാർത്താ മാദ്ധ്യമമായ റിപ്പബ്ലിക് ടി.വിയുടെ എക്സിറ്റ് പോൾ പ്രവചനം ബി.ജെ.പി 9 മുതൽ 21 സീറ്റുകൾ നേടുമെന്നാണ്. അതേസമയം ആം ആദ്മി 50 മുതൽ 56 സീറ്റുകൾ നേടുമെന്ന് ന്യൂസ് എക്‌സും 48 മുതൽ 61 വരെ സീറ്റുകൾ നേടുമെന്ന് റിപ്പബ്ലിക്കും പറയുന്നുണ്ട്.