u19

പൊച്ചഫ്ട്രൂം: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയെ തോല്പിച്ച് ബംഗ്ലാദേശ് ചരിത്രമെഴുതി. ഡെക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് അണ്ടർ-19 ലോകകപ്പ് കിരീടം ചൂടിയത്. ആദ്യമായാണ് ഒരു ഐ.സി.സി ടൂർണമെന്റിൽ ബംഗ്ലാദേശ് ചാമ്പ്യൻമാരാകുന്നത്. 41-ാം ഓവർ പൂർത്തിയായതിന് പിന്നാലെ മഴ പെയ്തതോടെ വിജയലക്ഷ്യം 46 ഓവറിൽ 170 റൺസായി നിശ്ചയിക്കുകയായിരുന്നു.ഈ ലക്ഷ്യം 23 പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് മറികടന്നു.

178 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ അഞ്ചുവിക്കറ്റുകൾ തുടർച്ചയായി നഷ്ടമായിരുന്നു ഇതിനിടയില്‍ പരിക്കേറ്റ് ക്രീസ് വിട്ടിരുന്ന ഓപ്പണര്‍ പര്‍വേസ് ഹുസൈന്‍ ഇമോണ്‍ തിരിച്ചത്തെയതോടെ ബംഗ്ലാദേശിന് വീണ്ടും പ്രതീക്ഷയായി. ക്യാപ്റ്റൻ അക്ബർ അലിക്കൊപ്പം ഏഴാം വിക്കറ്റിൽ മികച്ച രീതിയിൽ മുന്നേറവേ യശ്വസി ജയ്‌സ്വാൾ ഈ കൂട്ടുകെട്ട് പൊളിച്ചു. 79 പന്തില്‍ ഏഴു ഫോറിന്റെ സഹായത്തോടെ 47 റൺസാണ് ഇമോൺ നേടിയത്.

നേരത്തെ ഇന്ത്യയെ ബംഗ്ലാ ബൗളര്‍മാര്‍ 47.2 ഓവറില്‍ 177 റണ്‍സിന് എറിഞ്ഞിട്ടു. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 156 റണ്‍സ് എ്ന്ന മികച്ച നിലയിലായിരുന്ന ഇന്ത്യ 21 റണ്‍സെടുക്കുന്നതിനിടയില്‍ അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി.

മൂന്നു വിക്കറ്റെടുത്ത അവിശേക് ദാസും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ ശറഫുല്‍ ഇസ്ലാമും തന്‍സീം ഹസന്‍ സക്കീബും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കുകയായിരുന്നു. 121 പന്തില്‍ എട്ടു ഫോറും ഒരു സിക്സും സഹിതം 88 റണ്‍സെടുത്ത യശ്വസി ജയ്സ്വാളൊഴികെ മറ്റാര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. ഈ ലോകകപ്പിലെ നാലാം അര്‍ധ സെഞ്ചുറിയാണ് യശ്വസി നേടിയത്