ഹെെദരാബാദ്: ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്താൽ ബംഗ്ലാദേശിലെ പകുതിയോളം പേർ രാജ്യം വിട്ട് ഇന്ത്യയിലേക്കെത്തുമെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
"ബംഗ്ലാദേശികൾക്ക് ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്താൽ ബംഗ്ലാദേശിന്റെ പകുതി ഭാഗവും ശൂന്യമാകും. പകുതി ബംഗ്ലാദേശികളും ഇന്ത്യയിലേക്കു വരും. അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? ചന്ദ്രശേഖർ റാവുവോ രാഹുൽ ഗാന്ധിയോ?"- അദ്ദേഹം ചോദിച്ചു.
നുഴഞ്ഞുകയറ്റക്കാർക്കുവേണ്ടിയാണ് അവർ പൗരത്വം ആവശ്യപ്പെടുന്നത്. സന്ത് രവിദാസ് ജയന്തി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി നിയമം എങ്ങനെയാണ് ഇന്ത്യയില്‍ താമസിക്കുന്ന 130 കോടി ജനങ്ങള്‍ക്ക് എതിരാകുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തെളിയിക്കണമെന്നും മന്ത്രി പറഞ്ഞു.
'ഞാൻ ടി.ആർ.എസ് പാർട്ടിയോട് അപേക്ഷിക്കുന്നു. ഞാൻ മുഖ്യമന്ത്രി കെ.സി.ആറിനോട് അപേക്ഷിക്കുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ 130 കോടി ജനങ്ങളിൽ ആരെയെങ്കിലും ഒരാളെ ബാധിക്കുമെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. കഴിഞ്ഞ 40 വർഷമായി ചില കുടിയേറ്റക്കാർ വോട്ടർ ഐഡിയോ ആധാർ കാർഡോ പോലുള്ള യാതൊരു രേഖകളുമില്ലാതെ'യാണ് രാജ്യത്തു കഴിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസും മറ്റ് രാഷ്ട്രീയ പാർട്ടികളും ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നും വന്ന നുഴഞ്ഞുകയറ്റക്കാർക്ക് പൗരത്വം തേടുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.