ബീജിംഗ്: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വെെറസിനെ കുറിച്ച് ചെെന ഇനിയും കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊറോണ വൈറസിനെ കുറിച്ചുള്ള വിവരം പുറംലോകത്തെ അറിയിച്ച ചൈനീസ് മാദ്ധ്യപ്രവർത്തകരിൽ ഒരാളെ കാണാനില്ല എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം തങ്ങളുടെ മൊബൈൽ ഫോണുകളുപയോഗിച്ചാണ് ഇവർ വാർത്തകൾ പുറത്തേക്ക് എത്തിച്ചു കൊണ്ടിരുന്നത്. ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെ ഇവിടുത്തെ സ്ഥിതിഗതികൾ ഇവർ പുറത്തുകൊണ്ടുവന്നു. ഇവരിലൊരാളായ ചെൻ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്. ചെന്നിനെ കാണാതായിട്ട് 20 മണിക്കൂറിലധികമായി.
ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വീഡിയോ എടുത്തതിന് ഫാങ്ങിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച ദിവസം വാങ്ങിന്റെ പോസ്റ്റുകളും വളരെ കുറച്ചേ കണ്ടിരുന്നുള്ളൂ. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയിൽ നടക്കുന്ന സംഭവങ്ങൾ പുറം ലോകം അറിയാതിരിക്കാൻ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം കൊണ്ടുവന്നത്. സോഷ്യൽ മീഡിയകളിലും പല വിധേനയുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്.
കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പു നൽകിയ ചൈനീസ് ഡോക്ടർ ലീ വെൻലിയാങ് കൊറോണ ബാധിച്ച് മരണപ്പെട്ടിരുന്നു. മെസേജിംഗ് ആപ്പായ വീചാറ്റിൽ, തന്റെ ഒപ്പം മെഡിക്കൽ പഠനം നടത്തിയവർ അംഗങ്ങളായ അലൂമ്നി ഗ്രൂപ്പിലാണ് ഈ വിവരം പങ്കുവച്ചത്. പിന്നാലെയാണ് ചെന്നിനെ കാണാതായത്.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 900 കടന്നു. 97 പേരാണ് ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ചൈനയിൽ ആകെ മരണം 908 ആയി. 97 പേർ മരിച്ചതിൽ 91 പേരും ഹ്യുബെയിൽ നിന്നുള്ളവരാണ്. ഞായറാഴ്ച 3,062 പേർക്ക് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷൻ വ്യക്തമാക്കി.