ചാരുംമൂട്: അനധികൃതമായി മദ്യം വിറ്റ അറുപതുകാരിക്ക് കിട്ടിയത് മുട്ടൻ പണി. വള്ളികുന്നം താളിരാടി ബിനീഷ് ഭവനത്തിൽ ശോഭനയാണ് അനധികൃതമായി മദ്യം വിറ്റത്. മദ്യത്തിനൊപ്പം സൗജന്യമായി മുട്ടയും നൽകിയിരുന്നു. ഇവർക്കെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു.
ചെറിയ കുപ്പികളിലാക്കി നൂറ് രൂപയ്ക്കാണ് ഇവർ മദ്യം വിറ്റത്. കസ്റ്റമേഴ്സിന് വീട്ടിലിരുന്ന് കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. എക്‌സൈസ് സംഘം വരുന്നുണ്ടോ എന്നറിയാൻ കൂലിക്ക് പല സ്ഥലങ്ങളിലും ശോഭന ആളെ നിർത്തിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വള്ളികുന്നം പള്ളിക്കുറ്റി ഭാഗത്ത് നടത്തിയ റെയ്‌ഡിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ഒരുമാസത്തോളമായി എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ശോഭന.