കൊല്ലം: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒൻപത് ആർ.എസ്.എസ് പ്രവർത്തകർക്കും കൊല്ലം രണ്ടാം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ.എൻ.സുജിത്ത് ജീവപര്യന്തം കഠിന തടവും ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. ജീവപര്യന്തത്തിന് പുറമേ വിവിധ വകുപ്പുകളിലായി നാല് വർഷവും മൂന്ന് മാസവും കൂടി ശിക്ഷ അനുഭവിക്കണം. പിഴത്തുക ജയന്റെ മാതാവിന് നൽകാനും കോടതി വിധിച്ചു.

2012 ഫെബ്രുവരി ഏഴിന് പകലാണ് തൃക്കടവൂർ കോയിപ്പുറത്ത് വീട്ടിൽ രാജേഷ് എന്ന കടവൂർ ജയനെ (35) ആർ.എസ്.എസിൽ നിന്ന് തെറ്റിപിരിഞ്ഞതിന്റെ വിരോധത്തിൽ കടവൂർ ക്ഷേത്രത്തിന് സമീപം നടുറോഡിലിട്ട് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. 64 വെട്ടുകളാണ് ജയന്റെ ശരീരത്തിലുണ്ടായിരുന്നത്.

കുറ്റക്കാരെന്ന് കണ്ടെത്തിയതിന് തൊട്ടുമുമ്പ് ഒളിവിൽ പോയ തൃക്കടവൂർ കടവൂർചേരി വലിയങ്കോട്ട് വീട്ടിൽ വിനോദ് (42), ലാലിവിള വീട്ടിൽ ദിനരാജ് (31), അഭി നിവാസിൽ രഞ്ജിത്ത് (31,രജനീഷ്), തൃക്കരുവ ഞാറയ്‌ക്കൽ ഗോപാലസദനത്തിൽ ഷിജു (36), കടവൂർ പരപ്പത്ത് ജംഗ്ഷൻ പരപ്പത്ത്‌വിള തെക്കതിൽ പ്രണവ് (29), കൊറ്റങ്കര ഇടയത്ത് ഇന്ദിരാഭവനിൽ ഗോപകുമാർ (36), കടവൂർ കിഴക്കടത്ത് ഹരി (34, അരുൺ), കടവൂർ വൈക്കം താഴതിൽ അനിയൻകുഞ്ഞ് (39,പ്രിയരാജ്), താവറത്ത് വീട്ടിൽ സുബ്രഹ്മണ്യൻ (39) എന്നീ പ്രതികൾ ഇന്നലെ പുലർച്ചെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി. ശിക്ഷാവിധിക്ക് ശേഷം ഉച്ചയ്‌ക്ക് ഒന്നരയോടെ ജയിലിലേക്ക് കൊണ്ടുപോയി. ഈ മാസം ഒന്നിനാണ് ഒൻപതു പ്രതികൾക്കെതിരെയും കൊലപാതകക്കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയത്. അന്ന് ഹാജരാകാതെ ഒളിവിൽപ്പോയ പ്രതികളെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിനൊപ്പം പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല. കേസ് പരിഗണിച്ച നാലിനും ഏഴിനും പ്രതികൾ ഹാജരാകാതിരുന്നതിനെ തുടർന്ന് 14 ലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഇന്നലെ കീഴടങ്ങിയതിനാൽ ഉടൻ വിധി പ്രസ്താവിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. പ്രതാപചന്ദ്രൻപിള്ള, പ്രോസിക്യൂട്ടർ കെ.ബി.മഹേന്ദ്ര, വിഭു.ആർ.നായർ എന്നിവർ ഹാജരായി.

കുറ്റക്കാരെന്ന് വിധിച്ച കൊല്ലം നാലാം അഡിഷണൽ സെഷൻസ് കോടതിക്കെതിരെ ഒന്നാം പ്രതി വിനോദ് ഇന്നലെ ഹർജി നൽകിയെങ്കിലും വിധി പ്രഖ്യാപിച്ച കോടതി തള്ളി.