car-sales

ന്യൂഡൽഹി: വില്പനമാന്ദ്യത്തിൽ നിന്ന് ഇന്ത്യയുടെ വാഹന വിപണി ജനുവരിയിലും കരകയറിയില്ല. ഉപഭോക്തൃ സമ്പദ്‌ഞെരുക്കമാണ് പ്രധാന തിരിച്ചടി. ഉത്‌പാദനച്ചെലവ് ഏറിയതുമൂലം വാഹനങ്ങൾക്ക് വില ഉയർന്നതും വില്പനയെ ബാധിച്ചു.

അതേസമയം, ഇക്കഴിഞ്ഞ ബഡ്‌ജറ്റിൽ അടിസ്ഥാന സൗകര്യമേഖലയ്ക്കും ഗ്രാമീണ വികസനത്തിനും കേന്ദ്രസർക്കാർ വലിയ തുക വകയിരുത്തിയത്, വാഹന വിപണിയുടെ നേട്ടത്തിലേക്കുള്ള തിരിച്ചുവരവിന് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് വാഹന നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്രി ഒഫ് ഇന്ത്യ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) പ്രതികരിച്ചു. ഇത്തവണത്തെ ഡൽഹി ഓട്ടോ എക്‌സ്‌പോയ്ക്ക് ലഭിച്ച മികച്ച പ്രതികരണവും ശുഭപ്രതീക്ഷയാണ് നൽകുന്നതെന്ന് സിയാം വ്യക്തമാക്കി.

ജനുവരിയുടെ നിരാശ

ജനുവരിയിൽ പാസഞ്ചർ വാഹന വില്പന 6.2 ശതമാനം കുറഞ്ഞ് 2.62 ലക്ഷം യൂണിറ്റുകളിൽ ഒതുങ്ങി.

കാർ വില്പന 8 ശതമാനം കുറഞ്ഞ് 1.64 ലക്ഷം യൂണിറ്റുകളിലെത്തി.

അതേസമയം, എസ്.യു.വികൾക്ക് ജനുവരി നേട്ടത്തിന്റേതായിരുന്നു. പുതിയ കമ്പനികളുടെയും പുത്തൻ മോഡലുകളുടെയും സാന്നിദ്ധ്യം മൂന്നു ശതമാനം വില്പന വളർച്ച നൽകി.

ടൂവീലർ വിപണിയുടെ നഷ്‌ടം 16.06 ശതമാനം. വിറ്രഴിഞ്ഞത് 13.4 ലക്ഷം വാഹനങ്ങൾ.

വാണിജ്യ വാഹന വില്പന 14 ശതമാനം ഇടിഞ്ഞു.