ബീജിംഗ്: ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൊറോണയ്ക്കെതിരെ ഇപ്പോഴും മുൻകരുതൽ സ്വീകരിച്ചിരിക്കുകയാണ്. എന്നാൽ, കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവയ്ക്കുകയാണോ? കൊറോണ വൈറസിനെ തടയാൻ എല്ലാ മുൻകരുതലും പ്രതിരോധവും എടുത്തുവെന്ന് പറയുമ്പോഴും അതുസംബന്ധിച്ച കാര്യമായ വാർത്തകളൊന്നും ചൈനയിൽ നിന്ന് പുറത്തുവരുന്നില്ല. ചൈനയ്ക്കുപുറത്തും വൈറസ് വ്യാപകമായി വർദ്ധിച്ചതാണ് ആശങ്കവർധിക്കാൻ കാരണം. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാമെന്നാണ് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയെസൂസ് അഭിപ്രായപ്പെട്ടത്.
പൊതുവേ രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ മിടുക്ക് കാട്ടാറുള്ള ചൈന ഇക്കാര്യത്തിലും വസ്തുതകൾ മറച്ചുവയ്ക്കുകയാണോ? എവിടെ നിന്നാണ് കൊറോണ ബാധയുടെ ഉത്ഭവം എന്നകാര്യംപോലും ഇതുവരെ ചൈനവിട്ട് പുറത്തുവന്നിട്ടില്ല. ഇപ്പോൾ വരുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രം. അത് നിഷേധിക്കാനോ, സമ്മതിക്കാനോ ചൈന തയാറായിട്ടുമില്ല. കൊറോണ വൈറസ് ലാബിൽ നിന്ന് പുറത്തുചാടിയ ജൈവായുധമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും അതിനിടെയുണ്ടായിരുന്നു. എന്നിട്ടും പക്ഷേ, അതിനൊന്നും ഒരു സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
അതിനിടെ കൊറോണ ബാധയെതുടർന്ന് ചൈനയിൽ മരണം ആയിരം കടന്നു. ചൈനയ്ക്ക് പുറമെ ഇന്നലെ ഹോംങ്കോംഗിലും ഫിലിപ്പൈൻസിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. ചൈനയിൽ ആകെ 1011 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 103 പേരാണ് ചൈനയിൽ മരിച്ചത്. കൊറോണ ബാധിച്ചവരുടെ എണ്ണം ചൈനയിൽ 42,300 ആയി. 400 പേർക്ക് മറ്റ് രാജ്യങ്ങളിലും രോഗം ബാധിച്ചിട്ടുണ്ട്. ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആഹ്വാനം ചെയ്തു. തലസ്ഥാന നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ നേരിട്ട് എത്തി ചൈനീസ് പ്രസിഡന്റ് ആരോഗ്യ പ്രവർത്തകരുമായി സംവദിച്ചു. രോഗഭീതി ആഗോള വിപണിയിൽ എണ്ണ, ഊർജ മേഖലകളിൽ വലിയ തിരിച്ചടിയുണ്ടാകുന്നതായാണ് റിപ്പോർട്ട്.
കൊറോണ വൈറസ് ബാധയെത്തുടർന്ന് യു.എ.ഇയിൽ ചികിത്സയിലായിരുന്ന 73കാരി സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവർ ചൈനയിലെ വുഹാനിൽ നിന്ന് യു.എ.ഇയിൽ എത്തിയതാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇവരുടെ ശരീരത്തിലെ വൈറസ് സാന്നിദ്ധ്യം നെഗറ്റീവാണ്. രോഗി പൂർണമായും സുഖം പ്രാപിച്ചതായും തുടർന്ന് സാധാരണ ജീവിതം നയിക്കാനാവുമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.