delhi-election

ന്യൂഡൽഹി: ഡൽഹി വോട്ടെടുപ്പിൽ ഷഹീൻബാഗിലെ ഒഖ്​ല മണ്ഡലത്തിൽ ആം ആദ്മിയുടെ അമാനുത്തുള്ള ഖാൻ വിജയിച്ചു. എ.എ.പിയെ മുൾമുനയിൽ നിറുത്തിയ മണ്ഡലമാണ് ഒഖ്​ല. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആം ആദ്മിയുടെ അമാനത്തുല്ല ഖാന്‍ ഇവിടെ 72,000 വോട്ടുകള്‍ക്ക് മുമ്പിലാണ്. ഒരുഘട്ടത്തില്‍ ബി.ജെ.പിയുടെ മുന്നേറ്റമായിരുന്നു ഒഖ്‌ലയില്‍.

പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടിംഗ് മെഷീനില്‍ ബട്ടണമര്‍ത്തുമ്പോള്‍ അതിന്‍റെ പ്രകമ്പനം ഷഹീന്‍ ബാഗില്‍ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയിരുന്നു.

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേല്‍പ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിളമ്പുകയാണ് അരവിന്ദ് കേജ്രിവാള്‍ എന്ന് യോഗി ആദിത്യനാഥും ആരോപിച്ചിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേജ്രിവാള്‍ സ്വീകരിക്കുന്നത് എന്ന പ്രചാരണവും ബി.ജെ.പി നടത്തിയിരുന്നു.


അതേസമയം, വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ എ.എ.പി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്. ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എ.എ.പി 63 സീറ്റുകളിലും ബി.ജെ.പി 7 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്.