തിരുവനന്തപുരം: കഴിഞ്ഞ പ്രാവശ്യത്തെ ബഡ്ജറ്റിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ പ്രഖ്യാപിച്ച തുക നൽകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കഴിഞ്ഞ ബഡ്ജറ്റിൽ 100 കോടി രൂപയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രഖ്യാപിച്ചത്. എന്നാൽ, ഇതിൽ 30 കോടി മാത്രമാണ് ലഭിച്ചത്. 70 കോടി രൂപയാണ് ഇനിയും സർക്കാർ നൽകാനുള്ളത്.
ഇതുസംബന്ധിച്ച ആദ്യ ഗഡു 30 കോടി രൂപ ഒക്ടോബറില്‍ ദേവസ്വംബോര്‍ഡിന് ലഭിച്ചിരുന്നു. എന്നാൽ, ബാക്കി തുക ഇതുവരെ ലഭിച്ചില്ല. ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചതിനാലാണിതെന്ന് മന്ത്രി വ്യക്തമാക്കി. അതിനാൽ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കഴിഞ്ഞ ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബാക്കി തുക നല്‍കില്ലെന്നാണ് നിലവിലെ തീരുമാനം. ദേവസ്വംബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചതായും സംസ്ഥാന സര്‍ക്കാരാണ് ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലെന്നും ധനമന്ത്രി വ്യക്തമാക്കി.
കവനന്റ് പ്രകാരമുള്ള തുക മുടങ്ങുന്നത് ഇതാദ്യമായിട്ടാണ്. ബോര്‍ഡ് രൂപീകരിച്ചത് മുതല്‍ എല്ലാ വര്‍ഷവും നല്‍കി വരുന്നതാണ് കവനന്റ് തുക. ദേവസ്വം കവനന്റ് പ്രകാരം നല്‍കേണ്ട 80 ലക്ഷം രൂപയും ഈ വര്‍ഷം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. 40 ലക്ഷം രൂപ അനുവദിച്ചതായി പറഞ്ഞിരുന്നെങ്കിലും ഇതുവരെ അത് ദേവസ്വം ബോര്‍ഡിലേക്കെത്തിയിട്ടില്ല. ശബരിമലയില്‍ സ്ത്രീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കഴിഞ്ഞ ബഡ്ജറ്റില്‍ 100 കോടി രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.