ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടി വന്നെങ്കിലും പൗരത്വ നിയമദേഗതി നിയമം സംബന്ധിച്ച വിവാദങ്ങളും പ്രക്ഷോഭങ്ങളും ഗുണം ചെയ്തുവെന്ന അഭിപ്രായമാണ് ബി.ജെ.പിക്ക്. രാജ്യമൊട്ടാകെ നിയമനത്തിനെതിരെയുള്ള പ്രക്ഷോഭം ഇപ്പോഴും തുടരുന്ന വേളയിലും തങ്ങളുടെ വോട്ട് ബാങ്കിൽ വിള്ളൽ വീണിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ വിലയിരുത്തുന്നത്. ഡൽഹിയിലെ വോട്ട് വിഹിതത്തിൽ ആറു ശതമാനത്തിന്റെ വർദ്ധനവുണ്ടായതും ഇതിന്റെ തെളിവാണെന്ന് ബി.ജെ.പി അഭിപ്രായപ്പെടുന്നു.
അതുകൊണ്ടുതന്നെ, ഇനി വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പൗരത്വ നിയമം ഒരു പ്രധാന പ്രചാരണായുധമാക്കി മാറ്റാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിൽ ആം ആദ്മി പാർട്ടി പൗരത്വ നിയമ ഭേദഗതി വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതികൂലമായി ഉപയോഗിച്ചില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ സ്ഥിതി വ്യത്യസ്തമായിരിക്കുമെന്നും പാർട്ടി വിലയിരുത്തുന്നുന്നുണ്ട്. അതിനാൽ ഇതു സംബന്ധിച്ച് ശക്തമായ പ്രചാരണവുമായ് ബി.ജെ.പി മുന്നോട്ടു പോകും.
ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാർ, കേരളം, പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിൽ പൗരത്വ നിയമത്തിനെതിരേയുള്ള എതിർപ്പുകൾ നിലവിൽ ശക്തമാണ്. ഈ വർഷവും അടുത്ത വർഷവുമായാണ് ഈ നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുക. എന്നാൽ തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് എതിർ പാർട്ടികളുടെ ആരോപണങ്ങളുടെ മുനയൊടിക്കാനുള്ള തന്ത്രങ്ങൾ മെനയുമെന്ന് ഒരു മുതിർന്ന ബി.ജെ.പി നേതാവ് അഭിപ്രായപ്പെടുന്നു.