dgp-

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സി.എ..ജി റിപ്പോർട്ടിനെ തുടർന്ന് പൊലീസിനെതിരെ വിമർശനവുമായി ജേക്കബ് തോമസ് ഐ.പി,എസ്. "എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ? എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ചോദിക്കുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്ക് നേരെയും ജേക്കബ് തോമസിന്റെ പരിഹാസ ശരങ്ങൾ ചെന്നുകൊള്ളുന്നുണ്ട്.

കേരളപൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന വാർത്ത് കള്ളൻ കപ്പലിൽത്തന്നെ എന്ന ഹാഷ്ടാഗിൽ അദ്ദേഹം ഷെയർ ചെയ്തിട്ടുമുണ്ട്..

സി.എ.ജി റിപ്പോർട്ട്. 12601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്നാണ് സി.എ.ജി റിപ്പോർട്ടിൽ പറയുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വച്ചെന്നും നിയമസഭയിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം എസ്.എ.പിയിൽ നിന്നാണ് 25 റൈഫിളുകൾ കാണാതായത്. തൃശൂർ പൊലീസ് അക്കാഡമിയിൽ 200 വെടിയുണ്ടകൾ കുറവാണ്. തൃശൂരിൽ വെടിയുണ്ട സൂക്ഷിച്ചിരുന്ന പെട്ടിയിൽ കൃത്രിമം കാണിച്ചതായും കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സർക്കാർ വിശദീകരണവും റിപ്പോർട്ടിലുണ്ട്. വെടിക്കോപ്പുകൾ നഷ്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് സി.എ.ജി പറയുന്നു.

സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ സി.എ.ജി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്. പൊലീസ് ക്വാർട്ടേഴ്‌സ് നിർമാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസിൽ കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റവന്യു വകുപ്പിനും വിമർശനമുണ്ട്. പൊലീസ് ക്വാർട്ടേഴ്‌സ് നിർമ്മിക്കുന്നതിനുള്ള തുകയിൽ 2.81കോടി രൂപയാണ് വകമാറ്റിയത്. എസ്‌.പിമാർക്കും എ.ഡി.ജി.പിമാർക്കും വില്ലകൾ നിർമ്മിക്കാനാണ് പണം വകമാറ്റിയത്.

അതേസമയം ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്കെതിരെയുള്ള സി.എ.ജി റിപ്പോർട്ടുകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു.. പി.ടി.തോമസിന്റെ ചോദ്യത്തിന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം,​ കംപ്യൂട്ടറുകളും ലാപ്ടോപ്പും ക്യാമറകളും വാങ്ങിയത് ക്രമപ്രകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.. എന്നാൽ വാഹനം വാങ്ങിയതിലെ ക്രമക്കേടിന്റെ കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചു തണ്ടർബോൾട്ട് അംഗങ്ങൾക്ക് ക്വാർട്ടേഴ്സ് പണിതിട്ടില്ല. ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കും വില്ല പണിയുന്നത് ക്വാർട്ടേഴ്സ് അപര്യാപ്തമയാതിനാലാണെന്നും പിണറായി വിജയൻ പറഞ്ഞു.