ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പിൽ വൻ തോൽവിയാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. കോൺഗ്രസിന് നിലനിൽപ്പിന്റെ സമരമായിരുന്നു ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. പതിനഞ്ച് വർഷത്തെ ഷീലാ ദീക്ഷിത് സർക്കാരിന്റ പ്രവർത്തനനേട്ടങ്ങൾ തന്നെയായിരുന്നു കോൺഗ്രസ് പ്രധാനമായും ഉയർത്തികാട്ടിയത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ.എ.പി.യെ പിന്തള്ളി രണ്ടാംസ്ഥാനത്തായതിന്റെ ആത്മവിശ്വാസവും കോൺഗ്രസിനുണ്ടായിരുന്നു. എന്നാൽ, ശക്തരായ നേതാക്കൾ മുൻനിരയിൽ നിന്ന് നയിക്കാനോ സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലാത്തതോ കോൺഗ്രസിന് തിരിച്ചടിയായി.
ഇപ്പൊഴിതാ കോൺഗ്രസ് അദ്ധ്യക്ഷയായി സോണിയാഗന്ധി തുടരണോ വേണ്ടയോ എന്നാണ് പാർട്ടിക്കുള്ളിലെ ചർച്ച. പാർട്ടിയുടെ പ്ലീനറി സെഷനിൽ ഇക്കാര്യം തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ രണ്ടാം ആഴ്ചയിൽ പ്ലീനറി ചേരുമെന്നാണു സൂചന. പകരം രാഹുൽഗാന്ധി എം.പി സ്ഥാനമേൽക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. പാർട്ടി ഉന്നത സ്ഥാനത്തേക്ക് മടങ്ങി വരുന്ന കാര്യം അദ്ദേഹം ആലോചിച്ചിട്ടില്ല എന്നാണ് വിവരം.
സോണിയ ഗാന്ധിയുടെ അനാരോഗ്യമാണ് പാർട്ടിക്കു പുതിയ നേതൃത്വത്തിന്റെ ആവശ്യകത സൃഷ്ടിക്കുന്നത്. ഡൽഹി തെരഞ്ഞെടുപ്പിലെ തകർച്ചകൂടിയായതോടെ ഇക്കാര്യത്തിൽ വ്യക്തത വേണമെന്നു പാർട്ടിയിൽതന്നെ ആവശ്യമുയർന്നുകഴിഞ്ഞു. മൂന്നു തവണ തുടർച്ചയായി ഭരിച്ച ഡൽഹിയിൽ കോണ്ഗ്രസ് ഇക്കുറി വട്ടപ്പൂജ്യമാണ്. 63 സ്ഥാനാർത്ഥികൾക്ക് അവരുടെ കെട്ടിവച്ച കാശ് പോലും നഷ്ടമായി. കഴിഞ്ഞ ദിവസം ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി. ചാക്കോ രാജിവച്ചിരുന്നു. ഷീല ദീക്ഷിതിനെയും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസിന്റെ അധോഗതി തുടങ്ങിയതെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, 19 വർഷമായി കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധി മാറി രാഹുൽഗാന്ധി ചുമതലയേറ്റ ശേഷം പൊതുജനങ്ങൾക്കിടയിൽ ഗണ്യമായി ഇടപെടലുകൾ കുഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പാർട്ടി നിർബന്ധപ്രകാരമാണ് താൽക്കാലികമായി ഇടക്കാല പ്രസിഡന്റാകാൻ സോണിയ തീരുമാനിച്ചിരുന്നത്.