1. സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങളും സിംസ് പദ്ധതി ക്രമക്കേടിലും വിവാദം നിലനില്‍ക്കെ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്ക്. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട എക്സിബിഷനില്‍ പങ്കെടുക്കാന്‍ ആണ് യാത്ര. ഖജനാവില്‍ നിന്നാണ് യാത്രാ ചിലവ്. അടുത്ത മാസം മൂന്ന് , നാല്, അഞ്ച് തീയതികളില്‍ ആണ് ബെഹ്റ ബ്രിട്ടനിലേക്ക് പോവുക. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നു. അതിനിടെ, സംസ്ഥാന പൊലീസിനും ഡി.ജി.പിക്കും എതിരായ സി.എ.ജി റിപ്പോര്‍ട്ട് ആയുധമാക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. ഡി.ജി.പിയെ പുറത്താക്കാനുള്ള സമ്മര്‍ദ്ദം പ്രതിപക്ഷം ശക്തമാക്കും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാന്‍ പ്രതിപക്ഷം നീക്കം നടത്തുന്നത് ആയി വിവരം
2. മുഖ്യമന്ത്രിയ ഭരിക്കുന്ന പൊലീസ് വകുപ്പിനെതിരായ അഴമിതിയാരോപണം, സംസ്ഥാന പൊലീസ് മേധാവി തന്നെ അഴിമതി ആരോപണം നേരിടുന്ന സാഹചര്യം, തോക്കും വെടിയുണ്ടയും അടക്കം കാണാതാകുന്ന സുരക്ഷാ പ്രശ്നം വ്യത്യസ്ത തലങ്ങളുള്ള ഈ പ്രശ്നത്തെ ഗൗരവത്തില്‍ എടുക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. അഴിമതി ആരോപണത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നതിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടല്‍. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്കോ കേന്ദ്രത്തിനോ നേരിട്ട് കത്തയച്ചേക്കും.
3. കെല്‍ട്രോണിനെ മുന്‍ നിറുത്തി പൊലീസിന്റെ സിംസ് പദ്ധതിയിലും തിരിമറിയെന്ന് ആക്ഷേപം. സ്വകാര്യ സ്ഥാപനങ്ങളില്‍ സി.സി.ടി.വികളും സെര്‍വറുകളും സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്ന് ദൃശ്യങ്ങള്‍ നിരീക്ഷിച്ച് മോഷണവും മറ്റും തടയാനുള്ള പദ്ധതിയാണ് സിംസ്. പൊലീസ് ആസ്ഥാനത്താണ് ഇതിന്റെ കണ്‍ട്രോള്‍ റൂം. സിംസ് പദ്ധതിയുടെ നടത്തിപ്പ് കെല്‍ട്രോണിന് ആയിരിക്കും എന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മറികടന്ന് ഗാലക്‌സോണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ കമ്പനിക്കാണ് നടത്തിപ്പിന്റെ ചുമതല നല്‍കിയത്
4. പദ്ധതിയില്‍ അംഗമാകുന്ന സ്ഥാപനങ്ങളില്‍ കാമറ ഉള്‍പ്പെടെ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഈ കമ്പനിയാണ്. അതിന്റെ പണവും മാസംതോറും നിശ്ചിത ഫീസും ഇവര്‍ വാങ്ങും. അതില്‍ നിന്നൊരു പങ്ക് പൊലീസിന് നല്‍കും. സുരക്ഷ ഉറപ്പാക്കേണ്ട സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ എസ്.പിമാര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന് എതിരെ പൊലീസിലും അഭിപ്രായ ഭിന്നത ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ കമ്പനിക്ക് പണം ഈടാക്കുന്നതിന് പൊലീസിനെ മുന്‍നിറുത്തി യുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് ആരോപണം
5. അതേസമയം, സിംസ് വിവാദത്തില്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും വാദം പൊളിയുന്നു. നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കിയതില്‍ പൊലീസിന് ഉള്ളില്‍ നിന്നു തന്നെ എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കും കെല്‍ട്രോണിനും നല്‍കിയ പരാചി മുക്കി. 2019 ജൂലായില്‍ ആയിരുന്നു പരാതി നല്‍കിയത്. അതിനിടെ, പദ്ധതിക്കായി കമ്പനി ഉപയോഗിക്കുന്ന ഐ.ഡി കാര്‍ഡുകളിലും ദുരൂഹത എന്ന് കണ്ടെത്തല്‍. പൊലീസിന്റെയും കെല്‍ട്രോണിന്റേയും പദ്ധതി എന്നാണ് കാര്‍ഡില്‍ പറയുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പേരുകള്‍ കമ്പനി ഉപയോഗിക്കുന്നത് കച്ചവടത്തിന് ആയെന്നും ആക്ഷേപം
6. നിര്‍ഭയ കേസില്‍ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണം എന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറിയതിനാല്‍ കേസ് ഇന്നത്തേക്ക് മാറ്റുക ആയിരുന്നു. ഡല്‍ഹി നിയമ സഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക കോടതി പവന്‍ ഗുപ്തയുടെ പിതാവിന് നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നൊരാള്‍ കോടതിയില്‍ ഹാജരായേക്കും. നിര്‍ഭയയോട് കാണിക്കുന്ന വഞ്ചനയാണ് ശിക്ഷാ വിധി നീട്ടിക്കൊണ്ടു പോകലെന്ന് ആരോപിച്ച് കോടതി മുറിക്കുള്ളില്‍ നിര്‍ഭയയുടെ അമ്മ പൊട്ടി കരഞ്ഞിരുന്നു. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് വിനയ് ശര്‍മ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്.
7. കൊറോണ വൈറസ് വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ ഉള്ളവരെ ഒഴിവാക്കുന്നതിന് ഉള്ള മാര്‍ഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കി. നിരീക്ഷണത്തില്‍ ഉള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നീ വിഭാഗങ്ങളായി തരം തിരിച്ചാണ് പരിക്ഷ്‌ക്കരിച്ച മാര്‍ഗരേഖ പുറത്ത് ഇറക്കി ഇരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയ ദിവസം മുതല്‍ 28 ദിവസം വരെയാണ് നിരീക്ഷണ കാലാവധി
8. രോഗ ബാധിതരുമായി ബന്ധപ്പെട്ടവര്‍, ചികിത്സിക്കുന്ന ആശുപത്രികള്‍ സന്ദര്‍ശിച്ചവര്‍, രോഗം പടര്‍ന്ന പ്രദേശങ്ങളില്‍ യാത്ര ചെയ്തവര്‍, രോഗം സ്ഥിരീകരിച്ചവരുമായി വിമാനയാത്ര നടത്തിയവര്‍ എന്നിവരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ വരുന്നത്. രോഗ ബാധിതരുമായോ സംശയിക്ക പെടുന്നവരും ആയോ ഒന്നിച്ച് കഴിഞ്ഞവര്‍, രോഗികള്‍ക്ക് ഒപ്പം യാത്ര ചെയ്തവര്‍ എന്നിവരെ ആണ് ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഇരിക്കുന്നത്. ഇവരെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പരിഷ്‌ക്കരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് വേണം നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ടേത്
9. അതിനിടെ, ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,355 ആയി. ഇന്നലെ മാത്രം മരിച്ചത് 242 പേരാണ്. കൊറോണയുടെ പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയിലാണ് എല്ലാ മരണവും. പുതിയതായി 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 60,000 ആയി. പുതിയ രോഗ ബാധിതരുടെ എണ്ണം കുറയുന്നുണ്ട് എന്നും വൈറസ് നിയന്ത്രണ വിധേയം ആകുന്ന എന്നും ചൈന അവകാശപ്പെട്ടതിന് പന്നാലെ ആണ് ഇത്രയധികം പേര്‍ ഒറ്റദിവസം മരിച്ചത്. കൊറോണ ഭീഷണിയെ തുടര്‍ന്ന് ഈ മാസം 24 മുതല്‍ സ്‌പെയിനിലെ ബാഴ്സലോണയില്‍ നടക്കാനിരുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് റദ്ദാക്കി. മുന്‍നിര മൊബൈല്‍ കമ്പനികള്‍ പലതും പിന്മാറിയതോടെയാണ് തീരുമാണം. ഏപ്രില്‍ 19 മുതല്‍ ഷാങ്ഹായില്‍ നടക്കാനിരുന്ന ചൈനീസ് ഗ്രാന്‍പ്രീയും മാറ്റിവച്ചു.