ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ടെലികോം കമ്പനികൾക്ക് അന്ത്യശാസനുമായി ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്.. ടെലികോം കമ്പനികളായ എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവ തങ്ങളുടെ കുടിശിക ഇന്ന് രാത്രി 11.59 നുള്ളിൽ അടച്ചു തീർക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം.
ടെലികോം കമ്പനികളിൽ നിന്നും കുടിശിക തിരികെ വാങ്ങുന്ന വൈകിപ്പിച്ചതിന് സുപ്രീംകോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ടെലികോം മന്ത്രാലയത്തിന്റെ നീക്കം.
എ..ജി..ആർ കുടിശികയായി ആകെ 1.47 ലക്ഷം കോടി രൂപ ടെലികോം കമ്പനികൾ ഉടൻ നൽകണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 92,642 കോടി രൂപ ലൈസൻസ് ഫീ ഇനത്തിലും 55,054 കോടിരൂപ സ്‌പെക്ട്രം യൂസേജ് ചാർജ് ഇനത്തിലുമാണ് കമ്പനികൾ നല്‍കാനുള്ളത്.
വോഡഫോൺ ഐഡിയക്ക് 53,000 കോടി രൂപയും, ഭാരതി എയർടെലിന് 35,500 കോടി രൂപയും പ്രവര്‍ത്തനമവസാനിപ്പിച്ച ടാറ്റ ടെലിസർവീസസിന് 14,000 കോടി രൂപയും കുടിശികയായി നല്‍കാനുണ്ട്. കുടിശിക പൂർണമായി നൽകാൻ സാധിക്കുന്നില്ലെങ്കിൽ കമ്പനികൾ അവരുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും കൂടുതൽ സമയം ലഭിക്കുന്നതിനും മതിയായ ഒരു വലിയ തുക നൽകാൻ തയ്യാറാവണമെന്ന് സുപ്രീംകോടതി പറഞ്ഞു.
ഇന്ന് വൈകിട്ടോടെയാണ് ടെലികോം മന്ത്രാലയം കമ്പനികൾക്ക് സർക്കിളുകളും സോണുകളും അനുസരിച്ച് നോട്ടീസ് നൽകിയത്. ഫെബ്രുവരി 20 ന് മുമ്പായി 10,000 കോടി രൂപ നല്‍കാമെന്നും ബാക്കി തുക മാർച്ച് 17 ന് മുമ്പ് നല്‍കാമെന്നും എയർടെൽ അറിയിച്ചിട്ടുണ്ട്.
കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കമ്പനികളുടെ ഡയറക്ടർമാരോടും മാനേജിംഗ് ഡയറക്ടർമാരോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.