ന്യൂഡൽഹി: ഒരു വർഷം മുമ്പ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വായ നഷ്ടമായ 26 കാരനായ യെമൻ സ്വദേശിക്ക് ചുണ്ടുകൾ, കവിൾ, നാവ് എന്നിവ ഡൽഹി ഡോക്ടർമാർ പുനർനിർമിച്ചു. ജോലി ചെയ്യുമ്പോൾ പല്ലുകൾക്കിടയിൽ വെച്ച ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഭക്ഷണം കഴിക്കാനോ വ്യക്തമായി സംസാരിക്കാനോ യുവാവിന് സാധിച്ചിരുന്നില്ല.
'അയാളുടെ വായിലെ പേശികൾക്കും നാവിനും കേടുപാടുകൾ സംഭവിച്ചു. കട്ടിയുള്ള ഭക്ഷണം കഴിക്കാൻ സാധിച്ചില്ല. ഒരു വർഷത്തോളം മൃദുവായ ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിർത്തിയത്. നാവ് ശരിയായി ചലിപ്പിക്കാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന് സംസാരിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ചുണ്ടുകളുടെ പേശികൾ കീറി ” യുവാവിനെ ശസ്ത്രക്രിയ നടത്തിയ ഡോ. അജയ് കശ്യപ് പറഞ്ഞു.
2018 നവംബറിലാണ് അപകടമുണ്ടായത്. വായയുടെ പുനർനിർമാണ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്തുകയായിരുന്നു. സംസാരത്തിലുമുള്ള പ്രശ്നങ്ങൾ കൂടാതെ, തന്റെ രൂപത്തെക്കുറിച്ചും അദ്ദേഹം ആശങ്കാകുലനായിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും വായ വിരൂപമായതിനാൽ പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
'എനിക്ക് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിച്ചിരുന്നില്ല. എല്ലാ പ്രതീക്ഷകളും പോയി. എന്നാൽ ശസ്ത്രക്രിയ ചെയ്തതോടെ എല്ലാം മാറി'- യുവാവ് പറയുന്നു. അതേസമയം സെൽഫോണുകൾ പൊട്ടിത്തെറിച്ചേക്കാമെന്നും ഇതൊരിക്കലും വായിൽ വയ്ക്കരുതെന്നും ഡോ കശ്യപ് വ്യക്തമാക്കി.