തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് തനിക്കെതിരെ അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതികരിച്ച് മുൻ മന്ത്രി വി.എസ് ശിവകുമാർ. തനിക്കെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ഈ പരാതി മുൻപ് അന്വേഷിച്ച് തള്ളിയതാണെന്നുമായിരുന്നു ശിവകുമാർ പ്രതികരിച്ചത്.
കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും സർക്കാരും ഗവർണറും ഇക്കാര്യത്തിൽ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനെതിരായുള്ള അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണീ നീക്കമെന്നും അദ്ദേഹം വിമർശിച്ചു. പൊതുരംഗത്തുള്ളവരെ തേജോവധം ചെയ്യുകയാണ് സർക്കാരെന്നും അന്വേഷണത്തോട് താൻ സഹകരിക്കുമെന്നും ശിവകുമാർ പ്രതികരിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻമന്ത്രി വി.എസ് ശിവകുമാറിനെതിരെ വിജിലൻസിന് അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിരുന്നു. നേരത്തെ ഗവർണറുടെ അനുമതി സർക്കാരിന് ലഭിച്ചിരുന്നു. ശിവകുമാറിനെക്കുറിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു.
2016ലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. കഴിഞ്ഞവർഷം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻമന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ശുപാർശ വിജിലൻസ് സർക്കാരിന് നൽകിയിരുന്നു. തുടർന്ന് സർക്കാരിന് ഗവർണറുടെ അനുമതി ലഭിച്ചതോടെ ആഭ്യന്തര സെക്രട്ടറി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിറക്കുകയായിരുന്നു.