ന്യൂഡൽഹി: ജപ്പാനിലെ യോകോഹാമ തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ രണ്ടു ഇന്ത്യക്കാർക്കു കൂടി കോവിഡ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ മൂന്ന് ഇന്ത്യക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. 3700 ലേറെ യാത്രക്കാർ ഇപ്പോഴും കപ്പലിൽ കഴിയുകയാണ്. 19 വരെ കപ്പലിലുള്ളവർക്ക് കരയിലിറങ്ങാനാകില്ല. ഈ കാലാവധി കഴിയാൻ കാത്തിരിക്കുകയാണെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. അതേസമയം, ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1655 ആയി. 1,843 പേർക്ക് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തായ്‌വാനിലും കൊറോണ മരണം
തായ്‌വാനിൽ 61കാരൻ കൊറോണ ബാധിച്ച് മരിച്ചു. ഇയാൾക്ക് പ്രമേഹവും ഹെപ്പറ്ററ്റിസ് ബിയും ഉണ്ടായിരുന്നുവെന്നും,എന്നാൽ, ഒരിക്കൽ പോലും ഇയാൾ ചൈന സന്ദർശിച്ചിട്ടില്ലെന്നും തായ‌്‌വാൻ ഭരണഘൂടം പറയുന്നു. ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾക്ക് യാത്രക്കാരിൽ നിന്ന് കൊറോണ പകർന്നതാവാമെന്നാണ് അനുമാനം. മരിച്ചയാളുടെ ഒരു ബന്ധുവിനടക്കം 20പേർക്കാണ് തായ്‌വാനിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ: ഇന്ത്യയിലെത്തിച്ച
406 പേർക്ക് രോഗബാധയില്ല
ന്യൂഡൽഹി: ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച 406 പേർക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഡൽഹിയിലെ ചാവ്ളയിൽ ഐ.ടി.ബി.പി ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന, ഏഴു മാലദ്വീപ് സ്വദേശികൾ ഉൾപ്പെടെ 406 പേരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. ഇവരെ തിങ്കളാഴ്ച മുതൽ ഘട്ടംഘട്ടമായി നാട്ടിലേക്കയക്കും. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലായി 650 പേരെയാണ് വിമാനമാർഗം വുഹാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്. ഇവരിൽ 244 പേർ മനേസറിലെ കരസേനാ കേന്ദ്രത്തിലാണുള്ളത്.